മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ ഞായറാഴ്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി കൂടിക്കാഴ്ച നടത്തി പാർട്ടിയുടെ ഭാവിയെക്കുറിച്ചും വരാനിരിക്കുന്ന എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചും ചർച്ച നടത്തിയതായി തരൂരിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇരു നേതാക്കളും മല്‍സരിക്കാനിടയുണ്ടെന്ന വാര്‍ത്തകള്‍ വരികയും എന്നാല്‍ രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനത്തേക്ക് വരുന്നതിന് വീണ്ടും മുറവിളി ഉയരുകയും ചെയ്‌ത സാഹചര്യത്തില്‍ നടന്ന കൂടിക്കാഴ്‌ച നിര്‍ണായകമാണ്. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന തരൂർ, ഞായറാഴ്ച ഡൽഹിയിൽ നടന്ന പാർട്ടിയുടെ ‘മെഹംഗൈ പർ ഹല്ല ബോൾ’ റാലിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തെ “ശക്തമായ പ്രസംഗം ” എന്ന് അഭിനന്ദിക്കുകയും വൻ ജനക്കൂട്ടം രാംലീല മൈതാനത്ത് തടിച്ചുകൂടിയതായി വ്യക്തമാക്കുകയും ചെയ്തിരുന്നു.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം സെപ്റ്റംബർ 22-ന് പുറത്തു വരും. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സെപ്റ്റംബർ 24 മുതൽ 30 വരെ നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 8 ആണ്. തിരഞ്ഞെടുപ്പ് ഒക്ടോബർ 17 ന് നടത്തും. ഒക്ടോബർ 19ന് ഫല പ്രഖ്യാപനം.