കഴിഞ്ഞ മാസം ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ ഹരിയാനയിലെ ബിജെപി നേതാവ് സൊണാലി ഫോഗട്ട് മരണപ്പെട്ടതിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള പരാമർശത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര അന്വേഷണ ഏജൻസി എഫ്‌ഐആർ വീണ്ടും രജിസ്റ്റർ ചെയ്തു. ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള ഫോഗട്ടിനെ ഓഗസ്റ്റ് 22 രാത്രിയിൽ അഞ്ജുന ബീച്ചിലെ കുർലീസ് റെസ്റ്റോറന്റിൽ നടന്ന പാർട്ടിക്ക് ശേഷം ദുരൂഹ സാഹചര്യത്തിൽ ഗോവയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ വെച്ച് അവർ മരിച്ചു. സംഭവത്തിൽ സൊണാലിയുടെ സഹായികളായി പ്രവർത്തിച്ചിരുന്ന രണ്ടു പുരുഷന്മാരെ ഗോവ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആശുപത്രിയിലെത്തിച്ച ശേഷം പരിശോധിച്ച പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരുമായും ഡോക്ടർമാരുമായും സംസാരിക്കുന്നതിനായി സി.ബി.ഐ സംഘം ഗോവയിലെത്തി . മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയതിനെ തുടർന്നാണ് കേസ് സിബിഐക്ക് വിട്ടത്.
ഫോഗട്ടിന്റെ മരണകാരണങ്ങളെക്കുറിച്ച് ആന്തരാവയവ സാമ്പിളുകൾ കൃത്യമായ സൂചന നൽകുമെന്നു അനുമാനിക്കപ്പെടുന്നു. മുൻ ടിക് ടോക് താരവും ബിഗ് ബോസ് റിയാലിറ്റി ടിവി ഷോയിലെ മത്സരാർത്ഥിയുമായ 43 കാരിയായ ഫോഗട്ട് മരണത്തിന് ഒരു ദിവസം മുമ്പ് തന്റെ രണ്ട് പുരുഷ സഹായികളായ സുധീർ സാങ്‌വാൻ, സുഖ്‌വീന്ദർ സിംഗ് എന്നിവരോടൊപ്പം ഗോവയിൽ എത്തിയിരുന്നു.