2020-ല്‍ ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ദളിത് പെണ്‍കുട്ടിയുടെ കൊലപാതകം നടന്നപ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യാനായി അവിടേക്കു പോയ വഴിക്ക് ഉത്തര്‍പ്രദേശ് പൊലീസ് പിടിച്ച് ജയലിലാക്കിയ ഡല്‍ഹിയിലെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു . ആറാഴ്ച ഡൽഹിയിൽ തുടരണം. പിന്നീട് കേരളത്തിലേക്കു പോകാമെന്ന് സുപ്രീം കോടതി അറിയിച്ചു. കേരളത്തിലേക്കു പോകാന്‍ അനുവദിക്കരുതെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി.
സിദ്ദീഖ് കാപ്പന് ജാമ്യം നൽകുന്നതിനെ ഉത്തര്‍പ്രദേശ് സർക്കാർ കോടതിയിൽ എതിർത്തു. ജാമ്യം നൽകുന്നതു സാക്ഷികൾക്കു ഭീഷണിയാണെന്നാണു സർക്കാരിന്റെ വാദം. 2020 ഒക്ടോബർ അഞ്ചിനാണ് ഉത്തർപ്രദേശ് പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഹത്രസിൽ ദലിത് പെൺകുട്ടിയുടെ പീഡന കൊലപാതകം റിപ്പോർട്ട് ചെയ്യാനുള്ള യാത്രയ്ക്കിടെയായിരുന്നു അറസ്റ്റ്. യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിന് അത്യധികം നാണക്കേടായി മാറുകയും അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇന്ത്യയിലെ ദളിത് കൊലപാതകങ്ങളും ബലാല്‍സംഗങ്ങളും വലിയ വിമര്‍ശനം ഏറ്റുവാങ്ങാനിടയാക്കുകയും ചെയ്‌തു ഹത്രാസിലെ പെണ്‍കുട്ടിയുടെ ക്രൂരമായ മാനഭംഗവും മരണവും. മൃതദേഹം ജില്ലാ മജിസ്‌ട്രേറ്റിന്റെ കൂടി ഒത്താശയോടെ രായ്‌ക്കു രാമാനം കത്തിച്ചുകളഞ്ഞത് വലിയ കോളിളക്കം തന്നെ സൃഷ്ടിക്കുകയും ചെയ്‌തു. ഈ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനായി ഡെല്‍ഹിയില്‍ നിന്നും തിരിച്ചതായിരുന്നു സിദ്ദിഖ്. അഴിമുഖം എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനു വേണ്ടി ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു സിദ്ദിഖ്. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ഡെല്‍ഹി ഘടകം സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം.
നിരോധിത സംഘടനയായ സിമിയുടെ തീവ്രവാദ അജൻഡ വ്യാപിപ്പിക്കാൻ കാപ്പൻ ശ്രമിച്ചതായും കാപ്പന്റെ ലേഖനങ്ങൾ മുസ്‌ലിം സമുദായത്തിനുള്ളിൽ പ്രകോപനം സൃഷ്ടിക്കുന്നവയായിരുന്നുവെന്നും 5000 പേജുള്ള കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. എന്നാൽ യു.പി. പോലീസ് വളരെ ആസൂത്രിതമായി പല കുറ്റങ്ങളും സിദ്ദിഖിന്റെ മേല്‍ ആരോപിക്കുകയായിരുന്നുവെന്നും ഉന്നയിക്കുന്ന കുറ്റങ്ങള്‍ക്ക് വസ്‌തുതാപരമായ അടിസ്ഥാനം ഇല്ലെന്നും എല്ലാം തെളിവുകളുടെ പിന്‍ബലമേയില്ലെന്നുമുള്ള വിമര്‍ശനം വളരെ ശക്തമാണ്.