എ കെ ജി സെന്റർ ആക്രമണക്കേസിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്ത യൂത്ത് കോൺഗ്രസ് നേതാവ് ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഉടൻ കോടതിയിൽ ഹാജരാക്കും.പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ നൽകും. ജിതിൻ ആണ് പ്രതിയെന്ന് കണ്ടെത്തിയത് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് പോലീസ് പറയുന്നു. ഇതിനു സഹായിച്ചത് ആക്രമണ സമയത്തെ ദൃശ്യങ്ങളിൽ കണ്ട കാറും ടീഷർട്ടുമായിരുന്നു. ആക്രമണശേഷം സ്കൂട്ടർ കാറിന്റെ സമീപത്ത് നിർത്തിയതായി കണ്ടെത്തിയിരുന്നു. കാർ ജിതിന്റേതാണെന്ന് തെളിഞ്ഞതാണ് കേസിൽ നിർണായകമായത്. ആക്രമണ ശേഷം ജിതിൻ ഗൗരീശപട്ടത്ത് എത്തിയെന്നും ഇവിടെ നിന്ന് കാറിൽ കയറി പോയെന്നുമാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. കെഎസ്ഇബിയുടെ ബോർഡ് സ്ഥാപിച്ച കാറിനടുത്തേക്ക് സ്കൂട്ടർ വരുന്നതും പിന്നീട് കാറിനു പിന്നാലെ ഓടിച്ചു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. കുറച്ചു മുന്നോട്ടുപോയശേഷം ജിതിൻ സ്കൂട്ടർനിർത്തി കാറിലേക്ക് കയറി ഓടിച്ചു പോയി. ജിതിൻ വന്ന സ്കൂട്ടർ കാറിലുണ്ടായിരുന്ന ആളാണ് കൊണ്ടുപോയത്. കാറിന്റെ ഉടമസ്ഥനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ജിതിന്റെ പേരിലാണ് കാറെന്നു മനസിലായി. കെഎസ്ഇബി കഴക്കൂട്ടം അസി.എക്സിക്യൂട്ടിവ് എൻജിനീയർക്കായി ഓടുന്ന ടാക്സി കാറായിരുന്നു. അസി.എക്സിക്യൂട്ടിവ് എൻജിനീയറുമായി സംസാരിച്ചപ്പോൾ വൈകുന്നേരം വരെ കാർ ഉപയോഗിച്ചതായും വാടകയ്ക്കാണ് കാർ എടുത്തിരിക്കുന്നതെന്നും അന്വേഷണ സംഘത്തിന് മനസിലായി.
മാത്രമല്ല പ്രതിയുടെ ടീഷർട്ടും ഷൂസും പ്രധാന തെളിവുകളായി. ഈ ടീഷർട്ടായിരുന്നു സിസിടിവി ദൃശ്യങ്ങളിൽ പ്രതി അണിഞ്ഞിരുന്നത്. ഇതേ ബ്രാൻഡിലുള്ള ടീഷർട്ടും ഷൂസും ജിതിൻ വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ കണ്ട ടീഷർട്ട് ജിതിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലുമുള്ളതായി അന്വേഷണ സംഘം പറയുന്നു. ജിതിൻ ഫോണിലെ വിവരങ്ങൾ മായ്ച്ചു കളഞ്ഞുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.