25 കോടിയുടെ ഓണം ബമ്പറടിച്ച അനൂപിന് നികുതി കിഴിച്ച് 15.75 കോടി രൂപ ലഭിക്കും. 2.5കോടി രൂപ ഏജന്റ് കമ്മീഷനും 30 ശതമാനം നികുതിയും കിഴിച്ചുള്ള തുകയാണിത്.
നല്ലൊരു തൊഴിലിനായി വരുമാന മാർഗമായ ഓട്ടോ വിറ്റ് മലേഷ്യയ്‌ക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് ശ്രീവരാഹം സ്വദേശിയായ അനൂപിനെ തേടി ഭാഗ്യമെത്തിയത്. ഓട്ടോ ഡ്രൈവറായ അനൂപ് ശനിയാഴ്‌ച രാത്രിയാണ് സമ്മാനാർഹമായ TJ 750605 എന്ന ടിക്കറ്റെടുത്തത്. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായിരുന്നു ഇത്തവണത്തേത്. തങ്കരാജ് ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റ് തിരുവനന്തപുരം പഴവങ്ങാടിയിൽ നിന്നാണ് അനൂപ് വാങ്ങിയത്. ടിക്കറ്റെടുക്കാൻ അൻപത് രൂപയുടെ കുറവുണ്ടായിരുന്നു. പിന്നീട് മകന്റെ കുടുക്കപൊട്ടിച്ച പണംകൂടി എടുക്കുകയായിരുന്നു.
കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ച് കോടി ലഭിച്ചത്. ഭാഗ്യശാലി ആരാണെന്ന് കണ്ടെത്താനായില്ല. രണ്ടാം സമ്മാനം നേടിയ ലോട്ടറി വിറ്റത് കോട്ടയം പാലായിലാണെന്ന് സ്ഥിരീകരിച്ചെങ്കിലും ഉടമയെ സംബന്ധിച്ച നിഗൂഢത തുടരുകയാണ്. ടിക്കറ്റ് വിറ്റ പാലായിലെ മീനാക്ഷി ലക്കി സെന്ററിലെ ലോട്ടറി ഏജന്റായ പാപ്പച്ചനും താൻ ആർക്കാണ് അഞ്ച് കോടിയുടെ ലോട്ടറി വിറ്റതെന്നതിനെ കുറിച്ച് ഉറപ്പില്ല.