പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 170-ലധികം പേരെ ചൊവ്വാഴ്ച ഏഴ് സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡുകളിൽ കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശ്, കർണാടക, ഗുജറാത്ത്, ഡൽഹി, മഹാരാഷ്ട്ര, അസം, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് റെയ്‌ഡുകൾ നടന്നത്. സെപ്തംബർ 23ന് സംസ്ഥാന വ്യാപകമായി നടത്തിയ ഹർത്താലിനിടെ അക്രമാസക്തമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് കേരളത്തിലെ കോട്ടയം ജില്ലയിൽ നിന്ന് നാല് പിഎഫ്ഐ പ്രവർത്തകരെയും കൊല്ലത്ത് നിന്ന് ഒരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
അസമിലും മഹാരാഷ്ട്രയിലും 25 പേർ വീതവും ഉത്തർപ്രദേശിൽ 57 പേരെയും കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. ഡൽഹിയിൽ 30, മധ്യപ്രദേശിൽ 21, ഗുജറാത്തിൽ 10, മഹാരാഷ്ട്രയിലെ പൂനെയിൽ ആറ് എന്നിങ്ങനെയാണ് കസ്റ്റഡിയിലുള്ളവരുടെ എണ്ണം. കർണാടകയിലും നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്. സെപ്തംബർ 22 ന് ദേശീയ അന്വേഷണ ഏജൻസിയുടെ നേതൃത്വത്തിൽ 15 സംസ്ഥാനങ്ങളിലായി 106 പിഎഫ്ഐ നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തിരുന്നു. പിഎഫ്ഐ ഉൾപ്പെട്ട 19 കേസുകളാണ് എൻഐഎ അന്വേഷിക്കുന്നത്.