പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങളിൽ സംസ്ഥാനത്ത് ഇന്ന് 157കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ അക്രമങ്ങളിൽ പ്രതികളായി 170പേർ അറസ്റ്റിലായി. 368പേരെ കരുതൽ തടങ്കലിലാക്കിയെന്നും പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
(ജില്ല, രജിസ്റ്റർ ചെയ്തകേസുകളുടെ എണ്ണം, അറസ്റ്റ്, കരുതൽ തടങ്കൽ എന്നീ ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി 12, 11, 3
തിരുവനന്തപുരം റൂറൽ 10, 2, 15
കൊല്ലം സിറ്റി 9, 0, 6
കൊല്ലം റൂറൽ 10, 8, 2
പത്തനംതിട്ട 11, 2, 3
ആലപ്പുഴ 4, 0, 9
കോട്ടയം 11, 87, 8
ഇടുക്കി 3, 0, 3
എറണാകുളം സിറ്റി 6, 4, 16
എറണാകുളം റൂറൽ 10, 3, 3
തൃശൂർ സിറ്റി 6, 0, 2
തൃശൂർ റൂറൽ 2, 0, 5
പാലക്കാട് 2, 0, 34
മലപ്പുറം 9, 19, 118
കോഴിക്കോട് സിറ്റി 7, 0, 20
കോഴിക്കോട് റൂറൽ 5, 4, 23
വയനാട് 4, 22, 19
കണ്ണൂർ സിറ്റി 28, 1, 49
കണ്ണൂർ റൂറൽ 2, 1, 2
കാസർഗോഡ് 6, 6, 28
70 കെ.എസ്.ആർ.ടി.സി ബസുകൾക്കു നാശനഷ്ടമുണ്ടായതായി കോർപറേഷൻ കണക്കാക്കി. ഹർത്താലിനിടെ തകർന്നവയിൽ ലോ ഫോഫ്ലോർ എസി ബസും കെ-സ്വിഫ്റ്റ് ബസുകളും ഉൾപ്പെടുന്നു. 11 കെഎസ്ആർടിസി ജീവനക്കാർക്ക് കല്ലേറിൽ പരുക്കേറ്റു. കെഎസ്ആർടിസി ബസിന്റെ ഗ്ലാസ് മാറ്റുന്നതിനു 8,000 രൂപയും എസി ലോഫ്ലോർ ബസിന് 40,000 രൂപയും കെ-സ്വിഫ്റ്റ് ബസിന് 22,000 രൂപയും ചെലവാകും.
ഹർത്താലിൽ കണ്ണൂർ നഗരത്തിൽ തിരക്കേറിയ മിൽമാ ടീ സ്‌റ്റാൾ ഒരു ഹർത്താൽ അനുകൂലി എത്തി അടിച്ചുതകർത്തു. വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘത്തിൽ നിന്നും ഒരാൾ കടയുടെ അടുത്തേയ്‌ക്ക് എത്തി കമ്പി കൊണ്ട് ആഹാരസാധനങ്ങൾ വച്ച അലമാരി അടിച്ചുതകർക്കുകയായിരുന്നു. ഇതിന് സമീപം ജോലിചെയ്യുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളിക്ക് ചില്ല് തറച്ച് പരിക്കേറ്റു . കണ്ണൂർ നഗരത്തിന് പുറമേ മട്ടന്നൂരിൽ പാലോട്ട് പളളിയിലും അക്രമമുണ്ടായി. ലോറിയുടെ നേരെ ഹർത്താൽ അനുകൂലികൾ പെട്രോൾ ബോംബ് എറിയുകയായിരുന്നു. ഇരിട്ടിയിൽ നിന്നും തലശേരിയ്‌ക്ക് വരികയായിരുന്നു ലോറി. ലോറിയുടെ ചില്ല് തകർന്നു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരിക്കൂർ അടുത്ത ഉളിയിലിൽ പത്രവിതരണ വാഹനത്തിനെതിരെ രാവിലെ ബോംബേറുണ്ടായിരുന്നു. കല്യാശ്ശേരിയിൽ വെച്ച് ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പെട്രോൾ ബോംബുമായി പൊലീസ് പിടികൂടി. ഇയാളുടെ കയ്യിൽ നിന്ന് രണ്ട് പെട്രോൾ ബോബുകൾ കണ്ടെടുത്തു.