കണ്ണൂർ തളിപ്പറമ്പിലെ എൽ പി സ്കൂളിലെ അഞ്ച് വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന കേസിൽ സ്കൂൾ അധ്യാപകനെ 79 വർഷം കഠിന തടവിനും 2.70 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വിധിച്ചു. പെരിങ്ങോം ആലപ്പടമ്പ ചൂരൽ സ്വദേശി പി.ഇ.ഗോവിന്ദൻ നമ്പൂതിരിയെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി പി.മുജീബ് റഹ്മാനാണ് വിധി പറഞ്ഞത്.
2013 ജൂൺ മുതൽ 2014 ജനുവരി വരെ സ്കൂളിലെ അഞ്ചാം ക്ലാസ് മുറിയിൽ വച്ചാണ് ഗോവിന്ദൻ നമ്പൂതിരി വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പരാതി ഉയർന്നത്. സംഭവത്തിനു ശേഷം ഗോവിന്ദൻ നമ്പൂതിരിയെ സർവീസിൽനിന്ന് നീക്കം ചെയ്തിരുന്നു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും അക്കാര്യം അധികൃതരെ അറിയിക്കാതിരുന്നതിന് സ്കൂൾ പ്രധാന അധ്യാപിക, ഹെൽപ് ഡെസ്ക് ചുമതലയുള്ള അധ്യാപിക എന്നിവരെയും പ്രതി ചേർത്തിരുന്നുവെങ്കിലും ഇവരെ വെറുതെ വിട്ടു.