Categories
kerala

ബീന ഫിലിപ്പ്‌ സംസാരിക്കുന്ന അരാഷ്ട്രീയം…സി.പി.എം എത്രയും വേഗം ഒഴിവാക്കേണ്ട രാഷ്ട്രീയം…

കോഴിക്കോട്‌ മേയര്‍ ബീന ഫിലിപ്പിന്റെ രാഷ്ട്രീയ ബോധം എന്താണ്‌? സി.പി.എം. അവിചാരിതമായി സമ്മാനിച്ച ഒരു ഉന്നത ഭരണ പദവിയിലിരിക്കുന്ന അവര്‍ സംസാരിക്കേണ്ട രാഷ്ട്രീയം എന്തായിരിക്കണം ? അറിവ്‌ എന്നതിനപ്പുറം തിരിച്ചറിവിന്റെ കാലത്ത്‌ സി.പി.എമ്മിന്റെ കോഴിക്കോട്ടെ മേയര്‍ സഖാവ്‌ സംസാരിക്കുന്ന അരാഷ്ട്രീയം എന്തെന്നറിയാന്‍ ഈ വിശദ ഭാഷണം വായിച്ചാല്‍ മതി. സി.പി.എമ്മിന്റെ ഭാഗമായി ഒരു നിമിഷം പോലും ഔദ്യോഗിക പദവിയിലിരിക്കാന്‍ ബീന ഫിലിപ്പിന്‌ അര്‍ഹതയില്ലെന്ന്‌ തെളിയിക്കുന്ന ഈ ഭാഷണം അവര്‍ നല്‌കിയിരിക്കുന്നത്‌ ബി.ജെ.പി.യുടെ മുഖപത്രത്തിനാണ്‌ എന്നതും ശ്രദ്ധേയം.

ബീന ഫിലിപ്പ് സ്വയം വിലയിരുത്തുന്നത്‌ ഇങ്ങനെ:

thepoliticaleditor

ബാലഗോകുലത്തിലെ അമ്മമാരാണ് ഞങ്ങള്‍ എന്നു പറഞ്ഞാണ്-എനിക്ക് പരിചയമുള്ളവരാണ് അവരില്‍ എല്ലാവരും-ടീച്ചര്‍ ഞങ്ങളോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാണ് അവര്‍ വന്നത്. സ്ത്രീകളുടെ ഒരു കൂട്ടത്തോട് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. കാരണം ഒരു വനിതാ മെമ്പറാണ്, അധ്യാപികയായിരുന്നു. വനിതകളുടെ ഇടയില്‍ പലപ്പോഴും ഒത്തിരി ധാരണപ്പിശകുകളുണ്ട്. (പരിപാടി നടന്ന) ചിന്മയ സ്‌കൂള്‍ എന്നു പറയുമ്പോള്‍ അതിനൊരു വര്‍ഗീയ വ്യത്യാസമില്ല. എന്റെ വാര്‍ഡിലെ ആകെയൊരു സ്‌കൂളാണ്. അണ്‍എയ്ഡഡാണ്. എല്ലാ പരിപാടികളും അവിടെ നടത്താറുണ്ട്. അവിടെയാകുമ്പോള്‍ സ്വാമിജിയുണ്ടാകും. എല്ലാവര്‍ക്കും അടുത്തറിയാവുന്നയാള്‍. ഞാന്‍ മേയറാകുംമുമ്പ് പല പരിപാടികള്‍ക്കും പോയിട്ടുള്ള ഇടമാണ് ചിന്മയ. ഞാന്‍ അവിടെ കണ്ടതൊക്കെത്തന്നെ ആര്‍എസ്എസ്സിന്റേതായിട്ടുള്ളതൊന്നുമല്ല. അത്തരത്തില്‍ എന്തെങ്കിലും സംസാരമോ പ്രവൃത്തിയോ അവിടെ കണ്ടില്ല. പിന്നെ, ശ്രീകൃഷ്ണ ജയന്തിയുടെ ആഘോഷത്തിന്റെ ഭാഗമായി തുളസിയും ചെമ്പരത്തിപ്പൂവും ഒക്കെയുള്ള ഒരു മാല കൃഷ്ണ വിഗ്രഹത്തില്‍ ചാര്‍ത്തുമോ, കുങ്കുമം തൊടുമോ എന്നൊക്കെ അവര്‍ക്ക് വിഷമമുണ്ടായിരുന്നു. അവര്‍ അതൊക്കെ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, ഞാന്‍ വിവാഹം കഴിഞ്ഞയുടനെ സിന്ദൂരം തൊട്ടയാളാണെന്ന്.

ഇതൊന്നും ഒരു മതത്തിന്റെതായി ഞാന്‍ കണ്ടിരുന്നില്ല. ഞാന്‍ വളര്‍ന്നവീട്, എന്റെ അച്ഛന്‍, എന്റെ അമ്മ, എന്റെ പഠിത്തം… ഞാന്‍ ഏഴുവരെ മുസ്ലിം മാനേജ്മെന്റ് സ്‌കൂളിലാണ് പഠിച്ചത്. അവിടത്തെ മൊല്ലാക്കയുടെ പ്രിയപ്പെട്ട സ്റ്റുഡന്റായി, അവിടത്തെ ക്ലാസിലിരുന്ന് അല്‍ഫും നൂറും എഴുതിപ്പഠിച്ചു, അവര്‍ പാടുന്ന പാട്ട് ചൊല്ലിപ്പഠിച്ചു. അങ്ങനെ, എന്റെ മനസ്സില്‍ വര്‍ഗീയതയുടെ ഒരു ചെറുകണികയില്ല. ഇന്നത്തെ സ്ഥിതി കാണുമ്പോള്‍ ശരിക്കും ദുഃഖമുണ്ടെനിക്ക്.

ഞാന്‍ അവിടെ ചെന്നപ്പോള്‍ അവരോട് പറഞ്ഞു, എനിക്ക് അങ്ങനെയൊന്നുമില്ല, ഞാന്‍ നെറ്റിയില്‍ കുറിയിട്ടയാളാണ്. അപ്പോള്‍ ആള്‍ക്കാരുപറഞ്ഞു, വിക്ടര്‍ കല്യാണം കഴിച്ചുകൊണ്ടുവന്നിരിക്കുന്നത് ഒരു നായരുപെണ്‍കുട്ടിയെയാണ് എന്ന് പറഞ്ഞവരുണ്ടെന്ന്. അപ്പോള്‍ അത്രമേല്‍ ഇടുങ്ങിച്ചിന്തിക്കുന്നമനുഷ്യരാണിന്ന്. നെറ്റിയില്‍ ഒരു സിന്ദൂരമിട്ടാല്‍..? നമുക്കറിയാം സിന്ദൂരമൊക്കെ എന്നുവന്നതാണെന്ന്. ഞാന്‍ വളര്‍ന്നുവന്ന പാലക്കാടന്‍ ഗ്രാമങ്ങളില്‍ പറയാറുണ്ടായിരുന്നു, അവിടത്തെ സ്ത്രീകളൊന്നും ശരിയല്ലെന്ന്, കാരണം അവര്‍ നെറ്റിയില്‍ നീണ്ട ചുവന്ന കുറിയിടാറുണ്ടെന്ന്. കേരളീയര്‍ നെറ്റിയില്‍ ഭസ്മവും കളഭവും ചന്ദനവും ഒക്കെ ഇടുന്നവരാണ് പൊതുവേ. അക്കാലത്ത് ചുവന്ന കുറിപോലും വലിയ തെറ്റായിരുന്നു. ഇന്നിപ്പോള്‍ അതൊക്കെ മാറിവരികയാണ്. ഒരു ഫാഷന്‍പോലെ മാറുകയാണ്. എന്റെയൊക്കെ ചിന്താഗതി അങ്ങനെയാണ്.
മേയര്‍ എന്ന നിലയില്‍ എന്നെ സ്ത്രീകളുടെ കൂട്ടായ്മ, കുറേ അമ്മമാരോട് സംസാരിക്കാന്‍ വരണമെന്ന് ക്ഷണിക്കുമ്പോള്‍ എനിക്കത് നിഷേധിക്കാനാവില്ല. പാര്‍ട്ടിയാണെങ്കിലും എന്നോടങ്ങനെ കൃത്യമായ, രാഷ്ട്രീയ ശത്രുതാപരമായ, അല്ലെങ്കില്‍ വര്‍ഗീയം മാത്രമായ കാര്യങ്ങളില്‍ പോകരുത് എന്നല്ലാതെ മറ്റൊന്നിലും പോകരുത് എന്ന് കര്‍ശനമായി പറഞ്ഞിട്ടുമില്ല. അതുകൊണ്ട് ഞാന്‍ ഇവരുടെ പരിപാടിയെ കണ്ടത്, അമ്മമാരുടെ ഒരു കൂട്ടായ്മയായിട്ടാണ്.

ഇവര്‍ വന്നപ്പോഴേ ഞാന്‍ അവരോട് തമാശയായി ചോദിച്ചു, നിങ്ങള്‍ യശോദമാരാണോ ദേവകിമാരാണാ എന്ന്. ഏതായാലും അവിടെ ഞാന്‍ പോയി. ഞാന്‍ ചെറുപ്പകാലത്ത് പഠിച്ച പുരാണകഥാപാത്രങ്ങളെക്കുറിച്ച്, കൃഷ്ണ സങ്കല്‍പ്പത്തെക്കുറിച്ച് അത് എന്തായിരിക്കണം എന്ന്, നമ്മുടെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച്, കുന്തിയേയും ഗാന്ധാരിയേയും കുറിച്ചു പറഞ്ഞു. പാഞ്ചാലിയെക്കുറിച്ച് പറയണമെന്നുണ്ടായിരുന്നു, ഞാന്‍ പറഞ്ഞില്ല. വിവാദമാകുമെന്നതിനാലാണ് പറയാതിരുന്നത്. കാരണം തെക്കോട്ടൊക്കെ ഒരു സ്ത്രീക്ക് രണ്ടും മൂന്നും ഭര്‍ത്താക്കന്മാര്‍ സമൂഹം അംഗീകരിച്ച രീതിയില്‍ ഉണ്ടായിരുന്നു. ഇവിടെ കോഴിക്കോട്ടുതന്നെ ഇരട്ടകളായ സഹോദരങ്ങള്‍ക്ക് ഒരു ഭാര്യയായിരുന്നു. അപ്പോള്‍ ഇതൊക്കെയുണ്ടാകും സമൂഹത്തില്‍. അതൊന്നും ഞാന്‍ അവിടെ പറഞ്ഞില്ല. കാരണം, അതൊരുപക്ഷേ അവര്‍ക്ക് ഷോക്കായേക്കാമെന്ന് കരുതി. കുട്ടികളെ നോക്കുന്നകാര്യത്തില്‍, അവര്‍ ഭയവും ഭക്തിയും ബഹുമാനവും ഉള്ളവരാകണം എന്നാണ് പറഞ്ഞത്. ‘മനോരമ’ക്കാര്‍ ഞാന്‍ പറഞ്ഞതല്ല പറഞ്ഞത്. ഞാന്‍ പറഞ്ഞതിന്റെ സത്തയുള്‍ക്കൊള്ളാത്ത രീതിയില്‍ ആരാണോ അത് എഴുതിത്തന്നത്, അവര്‍ക്ക് ദുരുദ്ദേശ്യം ഉണ്ട് എന്ന് തുറന്നുപറയാതിരിക്കാന്‍ കഴിയില്ല. അത് മനോരമയുടെ ജോഷ്വയോട് ചോദിക്കണമെന്ന് വിചാരിച്ചിരിക്കുകയാണ് ഞാന്‍. മേയര്‍ അങ്ങനെ പറഞ്ഞുവെന്ന് പറയുമ്പോള്‍ അത് ശരിയാണോ എന്ന് എന്തുകൊണ്ട് അന്വേഷിക്കാതിരുന്നു. എന്നെ അറിയാമല്ലോ എല്ലാവര്‍ക്കും, വളച്ചൊടിച്ച് പറയേണ്ട കാര്യമില്ലായിരുന്നു.

ആര്‍എസ്എസ്സിന്റെ ഒരു പോഷക സംഘടനയെന്ന് ബാലഗോകുലത്തിനെ വിചാരിച്ചിട്ടില്ല. അവരുമായി ബന്ധപ്പെട്ടവരാണെന്നറിയാമായിരുന്നു എന്നല്ലാതെ അവരുടെ പോഷക സംഘടനയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ബിജെപിക്കാര്‍ നടത്തുന്ന പരിപാടികള്‍ക്കൊക്കെ ഞാന്‍ പോകാറുണ്ട്. അപ്പോഴൊന്നും കുഴപ്പമില്ല എന്നാണ് പാര്‍ട്ടി പറഞ്ഞിട്ടുള്ളത്. അവിടെയൊന്നും വര്‍ഗീയതയുമായി ബന്ധപ്പെടുത്തി ഒന്നും പറയുന്നില്ല. അങ്ങനെയൊരു വേദിയേ അല്ലായിരുന്നു അത്. അതുകൊണ്ടാണ് ഞാന്‍ പോയത്.

ശിശുപരിപാലനത്തില്‍ നമ്മള്‍ പിന്നിലാണ്. ശിശുപരിപാലനം എന്നുപറഞ്ഞാല്‍, അതും ഞാന്‍ അവരോട് പറഞ്ഞിരുന്നു- വടക്കേ ഇന്ത്യയില്‍ ഉള്ളയാള്‍ക്കാര്‍ കുട്ടികളെ അതുപോലെ നോക്കും. അവരുടെ വീട്ടില്‍ ചെന്നാല്‍, അവരുടെ കുട്ടിക്കു കൊടുക്കുന്നതതുപോലെ ചെല്ലുന്ന കുട്ടികള്‍ക്കും കൊടുക്കും. എന്നാല്‍ കേരളത്തില്‍ അതുപോലെയല്ല. സ്വാര്‍ത്ഥത നമ്മള്‍ കുട്ടികളെ പഠിപ്പിക്കും. ഇതൊക്കെ ഞാന്‍ അറിഞ്ഞത് നോര്‍ത്തിന്ത്യയിലുള്ള എന്റെ ബന്ധുക്കളില്‍നിന്നാണ്. അവര്‍ പറയും, ചേച്ചീ കേരളത്തില്‍ വന്നുകഴിഞ്ഞാല്‍, നമ്മുടെ കുട്ടികളെ ഒരു വീട്ടിലേക്ക് വിട്ടാല്‍, അവരെ വല്ലാതെ ‘ഇറിറ്റേറ്റ്’ ചെയ്യും എന്ന്. എന്നുപറഞ്ഞാല്‍, ഒരേമാതിരി കാണില്ല കുഞ്ഞുങ്ങളെ… ഞാന്‍ അവരോട് പറഞ്ഞു, നിങ്ങള്‍ ഉണ്ണിക്കണ്ണനെ സ്നേഹിക്കുന്നവരാണെങ്കില്‍ ഉണ്ണിക്കണ്ണനെപ്പോലെ എല്ലാക്കുട്ടികളേയും കരുതാന്‍ പഠിക്കണം എന്ന്. അങ്ങനെയാകുമ്പോള്‍ അതൊരു സംസ്‌കാരമായി മാറും. അങ്ങനെയാണ് ഞാന്‍ പറഞ്ഞത്, അല്ലാതെ ഭക്തിയുള്ളവരായി വളര്‍ത്തണം എന്ന് പറഞ്ഞില്ല ഞാന്‍. അത് തെറ്റായി വ്യാഖ്യാനിച്ചതാണ് ‘മനോരമ.’

ശിശുപരിപാലനം എന്ന് പറയുമ്പോള്‍ നിങ്ങള്‍ കാണുന്നത് ആരോഗ്യപരമായ കാര്യത്തിലാണ്. ഞാന്‍ കാണുന്നത് അങ്ങനെയല്ല. കുട്ടികളോടുള്ള സമീപനം കേരളത്തില്‍ വീടുകളിലൊക്കെ വ്യത്യസ്തമാണ്. എല്ലാവരിലും അല്ല. എല്ലാക്കാര്യത്തിലും വ്യത്യസ്തതകളുണ്ട്. നോര്‍ത്ത് ഇന്ത്യയിലൊക്കെ നമ്മള്‍ കേള്‍ക്കുന്നില്ലേ വീടുകളിലൊക്കെ കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍. ഇവിടെയും നമ്മള്‍ കേള്‍ക്കുന്നുണ്ട്. ആ തരത്തിലുള്ള വൈകൃതത്തെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. പൊതുവേ കുഞ്ഞുങ്ങളോട് നമ്മള്‍ കര്‍ശന സ്വഭാവക്കാരാണ്. നോര്‍ത്ത് ഇന്ത്യയില്‍ കുറേക്കൂടി ‘ലിബറ’ലാണ്.

ബാലഗോകുലത്തിന്റെ അമ്മമാരുടെ പരിപാടിയിലേക്ക് പോകുന്നതിന് പാര്‍ട്ടിയുടെ അനുമതി വാങ്ങണം എന്ന് തോന്നിയില്ല എനിക്ക്. കാരണം അങ്ങനെ കര്‍ശനമായ ഒരുകാര്യവും പാര്‍ട്ടി എന്നോട് പറഞ്ഞിട്ടില്ല. മേയര്‍ എന്ന നിലയ്ക്ക്, ഒരു ‘ഫസ്റ്റ് സിറ്റിസണ്‍’ എന്നൊക്കെയാണല്ലോ നമ്മുടെ സങ്കല്‍പ്പം. അങ്ങനെവരുമ്പോള്‍ പാര്‍ട്ടിയില്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്ളതുപോലൊരു കര്‍ശന നിയന്ത്രണം ഒന്നും എനിക്ക് പാര്‍ട്ടിവെച്ചിട്ടില്ല. കരുതിപ്പോകണം എന്നുമാത്രമേ പറഞ്ഞിട്ടുള്ളു. അതിപ്പോള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടു. കാരണം നമ്മള്‍ പറഞ്ഞ നല്ലതൊന്നും പറയാതെ എന്തെല്ലാം വിധത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്യാമോ അങ്ങനെയെല്ലാം എഴുതിയപ്പോള്‍ എനിക്ക് വിഷമം. ഇനിയിപ്പോള്‍ ഏതൊക്കെ പത്രങ്ങളാണ് അങ്ങനെയൊക്കെ എഴുതിയിരിക്കുന്നതെന്ന് നോക്കണം. യു ട്യൂബില്‍ എഡിറ്റ് ചെയ്യാത്ത പ്രസംഗം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് കാണാം. (കടപ്പാട്‌: ജന്മഭൂമി ദിനപത്രത്തിലെ സംഭാഷണം)

Spread the love
English Summary: RESPONSES OF KOZHKKODE MAYOR BEENA PHILIP IN JANMABHUMI NEWS PAPER

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick