കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദത്തില്‍ പ്രതികരണവുമായി പ്രിയ വര്‍ഗീസ്. ഓൺലൈൻ ആയി സമർപ്പിക്കുന്ന അപേക്ഷയില്‍ കമ്പ്യൂട്ടര്‍ സോഫ്ട്‌വെയര്‍ അടയാളപ്പെടുത്തിയ അക്കങ്ങളാണ് ഇപ്പോള്‍ റിസര്‍ച്ച് സ്‌കോര്‍ എന്ന രീതിയില്‍ പ്രചരിക്കുന്നതെന്ന് പ്രിയ സമൂഹ മാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കുന്നു.. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയ്ക്കായി നിയമ വിരുദ്ധ ഇടപെടപെടലുകള്‍ നടത്തിയെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ഈ പ്രതികരണം.
വിവരാവകാശ രേഖമൂലം പുറത്തുവന്ന റിസര്‍ച്ച് സ്‌കോര്‍ കമ്പ്യൂട്ടര്‍ ജനറേറ്റഡ് ആണെന്ന് പ്രിയ പറയുന്നു . കോവിഡ് കാലമായിരുന്നതുകൊണ്ട് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ നല്‍കിയത് ഓണ്‍ലൈന്‍ ആയിട്ടായിരുന്നു. ഈ ഓണ്‍ലൈന്‍ ഡാറ്റാ ഷീറ്റിലെ ഓരോ കോളത്തിലും നമ്മള്‍ ടൈപ്പ് ചെയ്തു കൊടുക്കുന്ന മുറയ്ക്ക് സ്‌കോര്‍ കോളത്തില്‍ തത്തുല്യമായ അക്കം ഓട്ടോ ജനറേറ്റ് ആവും. അങ്ങിനെ അപേക്ഷ പൂരിപ്പിച്ചു കഴിയുമ്പോള്‍ നമ്മുടെ ആകെ സ്‌കോറും ഓട്ടോ ജനറേറ്റ് ആയി വരും. ഓണ്‍ലൈന്‍ അപേക്ഷകളില്‍ കമ്പ്യൂട്ടറില്‍ വരുന്ന ഓട്ടോ ജനറേറ്റഡ് മാര്‍ക്കുകളാണ് ഇവ. സര്‍വ്വകലാശാല അത് മുഴുവന്‍ പരിശോധിച്ചു വകവെച്ചു തന്നിട്ടുള്ളതല്ലെന്നും പ്രിയാ വര്‍ഗീസ് പറയുന്നു. വിഷയത്തില്‍ സര്‍വ്വകലാശാല നേരിട്ടുള്ള ഒരു തെളിവെടുപ്പ് നടത്തിയിട്ടില്ല. സാധാരണ ഇന്റര്‍വ്യൂ ദിവസമാണ് ഇതു നടത്താറുള്ളത്. ഇന്റര്‍വ്യൂ ഓണ്‍ലൈന്‍ ആയിരുന്നതുകൊണ്ട് അന്നും അത് നടന്നില്ല. അതായത് എന്റെ 156-ഉം അപരന്റെ 651-ഉം എല്ലാം അവകാശവാദങ്ങള്‍ മാത്രമാണ്- പ്രിയയുടെ വാദം ഇതാണ്.അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയെങ്കിലും റിസര്‍ച്ച് സ്‌കോറില്‍ പ്രിയ വർഗീസ് ഏറെ പിറകിലാണെന്നും ഇന്റർവ്യൂവിൽ മനഃപൂർവം മാർക്ക് കൂട്ടിയിട്ടു കൊടുത്ത് ഒന്നാമതെത്തിക്കുകയായിരുന്നു എന്ന ആരോപണം ആണ് വിവരാവകാശ രേഖയുടെ പിൻബലത്തോടെ കഴിഞ്ഞ ദിവസം ഉയർന്നു വന്നത്.