സി.പി.എം.സൈബര്‍ സഖാക്കള്‍ക്ക് നന്ദി- പരിമിത പരസ്യം കൊണ്ടും ഒരു സിനിമയെ വന്‍ വിജയമാക്കിക്കൊടുത്തതിന്. ന്നാ താന്‍ കേസ് കൊട് എന്ന സറ്റയര്‍ സിനിമയ്ക്ക് റിലീസ് ദിവസം തന്നെ ലഭിച്ച പരസ്യം യഥാര്‍ഥത്തില്‍ സി.പി.എമ്മിന്റെ സോഷ്യല്‍മീഡിയ ട്രോളന്‍മാരില്‍ നിന്നായിരുന്നു.
ഓഗസ്റ്റ് 11ന് റിലീസ് ചെയ്ത ചിത്രം ഒരാഴ്ച കൊണ്ട് നേടിയത് 25 കോടിയാണ്. നിർമാതാവ് സന്തോഷ് ടി. കുരുവിളയാണ് ബോക്സ്ഓഫിസ് കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടത്. ചാക്കോച്ചന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ചിത്രം നീങ്ങുന്നത്.
കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുത്തോടുക എന്ന പഴഞ്ചൊല്ലിന് പുതിയ കാലത്തും ഉദാഹരണങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കുന്ന കാഴ്ചയായിരുന്നു കുഞ്ചാക്കോ ബോബന്റെ ഈ പുതിയ സിനിമയുടെ പോസ്റ്റര്‍ പുറത്തു വന്നയുടനെ ഉണ്ടായത്. റോഡിലെ കുഴികള്‍ മുഖ്യകഥാതന്തുവായ സിനിമയുടെ പരസ്യം യാദൃശ്ചികമായെന്നോണം കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രധാന ചര്‍ച്ചയായ റോഡിലെ കുഴികളുടെ രാഷ്ട്രീയകോലാഹലവുമായി സാദൃശ്യം വന്നു പോയതാണ് സി.പി.എം. സൈബര്‍ പോരാളികളെ കയറുമെടുത്ത് ഓടിച്ചത്. തങ്ങള്‍ ഈ സിനിമ കാണില്ല എന്നൊക്കെ ചിലര്‍ പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ സംഗതി പിഴച്ചു. സോഷ്യല്‍മീഡിയയിലൂടെ സിനിമയ്ക്ക് വന്‍ പ്രചാരം ലഭിക്കുന്ന അവസ്ഥയാണ് സംജാതമായത്. സിനിമയെക്കുറിച്ച് അറിയാത്ത ജനലക്ഷങ്ങള്‍ ഈ സിനിമ കാണാന്‍ തിരക്കുകൂട്ടി. സര്‍ക്കാരും സി.പി.എം സംസ്ഥാന സെക്രട്ടറിയും തന്നെയും സിനിമയ്‌ക്കെതിരെ ഉയര്‍ന്ന സോഷ്യല്‍മീഡിയ വിമര്‍ശനത്തെ തള്ളിപ്പറഞ്ഞു. സംസ്ഥാന പൊതുമരാമത്ത് വകുപ്പു മന്ത്രി തന്നെ ഈ സിനിമയെ ഒരു സര്‍ഗാത്മക ചിത്രീകരണമായി കണ്ടാല്‍ മതിയെന്ന നിലപാടെടുക്കുകയും സി.പി.എം.ട്രോളന്‍മാരുടെ ആവേശം അനവസരത്തിലായിരുന്നു എന്ന് പറയുകയും ചെയ്തു. അങ്ങിനെ ന്നാ താന്‍ കേസ് കൊട് എന്ന സിനിമ പരസ്യം കൂടാതെ തന്നെ ഹിറ്റായി.
രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് സിനിമയുടെ സംവിധാനം. പ്രമേയം കൊണ്ടും ചിത്രീകരണ ശൈലി കൊണ്ടും പ്രാദേശിക ഭാഷാ മാധുര്യം കൊണ്ടും പ്രത്യേകത നിറഞ്ഞ സിനിമ ആദ്യദിനം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു. കോഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്.