‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമക്കായി നല്‍കിയ പരസ്യം കേരളത്തിലെ സര്‍ക്കാരിനെതിരല്ലെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ഏതെങ്കിലും ഒരു രാഷ്ട്രീയ വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചല്ല ഈ സിനിമ എടുത്തിരിക്കുന്നത്. മാറി വരുന്ന രാഷ്ട്രീയക്കാര്‍ക്ക് സാധാരണക്കാരന്റെ അവസ്ഥ മനസ്സിലാക്കുകയാണ് ഈ സിനിമയിലൂടെ ലക്ഷ്യമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഈ സിനിമയുടെ മൂലകഥ തന്നെ തമിഴ്‌നാട്ടില്‍ നടന്ന സംഭവമാണ്. അതും തമിഴ്‌നാട്ടിലെ കുഴി കൊണ്ടുണ്ടാകുന്ന പ്രശ്‌നം. ഇനി തമിഴ്‌നാട് സര്‍ക്കാരിനെതിരെയാണ് ഈ സിനിമയെന്ന് പറയുമോ? ചിത്രത്തിന്റെ കഥ വര്‍ഷങ്ങള്‍ക്കു മുമ്പേ സംഭവിച്ചതാണ്. അല്ലാതെ ഇന്നത്തെ സാഹചര്യം കൊണ്ട് മനഃപൂര്‍വം സംഭവിച്ചതല്ല.
ഈ സിനിമയില്‍ കുഴി മാത്രമല്ല പ്രശ്‌നം. കുഴിയൊരു പ്രധാന കാരണമാണ്. അത് ഏതൊക്കെ രീതിയില്‍ സാധാരണക്കാരനെ ബാധിക്കും എന്ന് നര്‍മത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് ‘ന്നാ താന്‍ കേസ് കൊട്’. ആളുകള്‍ക്കും അത് റിലേറ്റ് ചെയ്യുന്നു എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ കണ്ട് എനിക്കും മനസ്സിലായത്. നമ്മള്‍ എത്ര മര്യാദയ്ക്ക് ഓടിച്ചാലും കുഴിയില്‍ വീണാല്‍, കൂടെ ഇരിക്കുന്നവര്‍ പറയും മര്യാദയ്ക്ക് ഓടിക്കാന്‍. അല്ലാതെ ഇത്രയും ദൂരം നന്നായി ഓടിച്ചതിനെക്കുറിച്ച് അവര്‍ പറയില്ല. വിവാദങ്ങളുെട ആവശ്യമില്ലെന്നാണ് തനിക്ക് പറയാനുള്ളതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
‘തീയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ’ എന്നായിരുന്നു പത്ര പരസ്യം. ഇതിനു പിന്നാലെയാണ് സിപിഎം സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ സിനിമക്കെതിരെ വിമർശനം ആരംഭിച്ചത്. സിനിമ സംസ്ഥാന സര്‍ക്കാരിനെതിരെയാണ് എന്നാണ് നവമാധ്യമങ്ങള്‍ വഴിവന്ന പ്രതികരണങ്ങൾ . സിനിമ ബഹിഷ്‌കരിക്കുന്നു എന്ന തരത്തിലും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.