കെ.ടി.ജലീല്‍ എന്ന ചരിത്രാധ്യാപകന്റെ ഗതികേടിനു സമാനമായി ഒന്നുമില്ല-ആദ്യം എഴുതിയ സമൂഹമാധ്യമക്കുറിപ്പ് ചരിത്രവിരുദ്ധമെന്ന് വിമര്‍ശനം ഉയര്‍ന്നതോടെ അതില്‍ വരുത്തിയ തിരുത്തല്‍ കൂടുതല്‍ അബദ്ധമാവുകയും സി.പി.എം.നേതൃത്വം കണ്ണുരുട്ടിയതോടെ മൊത്തം കുറിപ്പ് തന്നെ പിന്‍വലിക്കുകയും ചെയ്‌തിരിക്കുകയാണ് ജലീല്‍. ആദ്യം എഴുതിയതിലും ഭീകരമായ തെറ്റുകളാണ് തിരുത്തിയപ്പോള്‍ വന്നത് എന്നത് ജലീലിനെതിരായ വിമര്‍ശനം ശക്തമാക്കി.
തന്റെ കാശ്‌മീര്‍ യാത്രയുമായി ബന്ധപ്പെട്ട് എഴുതിയ വിശദമായ യാത്രാക്കുറിപ്പ് ഫേസ്‌ബുക്കിലിട്ടതോടെയാണ് വന്‍ വിമര്‍ശനം ഉയര്‍ന്നത്. അതിലെ ആസാദ് കാശ്‌മീര്‍, ഇന്ത്യന്‍ അധീന കാശ്‌മീര്‍ തുടങ്ങിയ പരാമര്‍ശങ്ങളും കാശ്‌മീര്‍ ഇന്ത്യയോട് ചേര്‍ത്തതു സംബന്ധിച്ച് ചരിത്രപരമായി തെറ്റായ വിവരണവും വിവാദമായത്. ഇതോടെ വിവാദ പരാമര്‍ശം തിരുത്തി കുറിപ്പ് നിലനിര്‍ത്താനാണ് ജലീല്‍ ആദ്യം തുനിഞ്ഞത്. ഉദ്ദേശിച്ചതിനു വിരുദ്ധമായ ദുര്‍വ്യാഖ്യാനം വന്നതിനാല്‍ കുറിപ്പിലെ വിവാദ വരികള്‍ പിന്‍വലിക്കുന്നതായി ജലീല്‍ വ്യക്തമാക്കുകയും ചെയ്‌തു.
“നമ്മുടെ രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം നാളെ കഴിഞ്ഞ് മറ്റന്നാൾ ഒറ്റ മനസ്സോടെ ആഘോഷിക്കുകയാണ്. അതിന്റെ ആരവങ്ങൾ നാടെങ്ങും ആരംഭിച്ച് കഴിഞ്ഞു. നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയിൽ കശ്മീർ സന്ദർശിച്ചപ്പോൾ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തിയത് എന്റെ ശ്രദ്ധയിൽപെട്ടു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികൾ നാടിന്റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിൻവലിച്ചതായി അറിയിക്കുന്നു.”-ഇതായിരുന്നു ജലീലിന്റെ പ്രസ്താവന.
എന്നാല്‍ തിരുത്തല്‍ വരുത്തിയതിലാകട്ടെ കൂടുതല്‍ വലിയ തെറ്റുകള്‍ വന്നതായി ചരിത്രകാരന്‍മാര്‍ ചൂണ്ടിക്കാട്ടിയതോടെ ജലീല്‍ ശരിക്കും പുലിവാല്‍ പിടിച്ചു. ഇതോടെ സി.പി.എം.നേതൃത്വം ഇടപെട്ടുവെന്നാണ് പറയുന്നത്. ഇതേത്തുടര്‍ന്നാണത്രേ ശനിയാഴ്‌ച വൈകി തന്റെ ഫേസ്‌ബുക്ക് കുറിപ്പ് അപ്പാടെ പിന്‍വലിച്ച് തലയൂരാന്‍ ജലീല്‍ നിര്‍ബന്ധിതനായത്.