കണ്ണൂരില്‍ പാനൂരില്‍ നടന്ന ഒരു കല്യാണച്ചടങ്ങിന് പൊലീസുകാരെ വാടകയ്‌ക്ക് നല്‍കിയ സംഭവം സേനയില്‍ പുതിയ വിവാദത്തിലേക്ക്. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍.ബിജു ഫേസ്‌ബുക്കിലൂടെ പരസ്യമായി ഈ നടപടിയെ വിമര്‍ശിച്ച് രംഗത്തു വന്നതോടെ വാടക സംഭവത്തിനു പിന്നില്‍ നടന്ന കാര്യങ്ങളില്‍ വിശദീകരണവുമായി കണ്ണൂര്‍ അഡിഷണൽ പോലീസ് സൂപ്രണ്ട് പി.പി.സദാനന്ദനും രംഗത്തു വന്നിരിക്കയാണ്. അനുമതി നല്‍കിയ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത് തന്റെ അറിവോടെയല്ലെന്ന് സദാനന്ദന്‍ പറയുന്നു. പൊലീസ് സൂപ്രണ്ടിന്റെ രേഖാമൂലമായ അനുമതിയും ഉണ്ടായിരുന്നില്ല. അപേക്ഷകനെ തനിക്ക് പരിചയമില്ലെന്നും സദാനന്ദന്‍ വിശദീകരിക്കുന്നു.
പ്രദര്‍ശന വസ്‌തുവാക്കി പൊലീസിനെ മാറ്റരുത് എന്നാണ് അസോസിയേഷന്‍ നേതാവ് ബിജു ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സംഭവിച്ചതിന്റെ പിന്നാമ്പുറം എന്തെന്ന് വിശദീകരിച്ചാണ് പി.പി.സദാനന്ദന്‍ ബിജുവിന് പരോക്ഷ മറുപടി നല്‍കിയിരിക്കുന്നത്. നിയമവിരുദ്ധമായ നടപടി ആവര്‍ത്തിക്കാതിരിക്കണമെന്ന ബിജുവിന്റെ താക്കീതിന്റെ ശബ്ദത്തിലുള്ള ഫേസ്‌ബുക്ക് പോസ്‌റ്റിനുള്ള മറുപടിയായി സദാനന്ദന്റെ വിശദീകരണം വായിക്കാനാവും.
കഴിഞ്ഞ മെയ് മാസം 31-ന് നടന്ന വിവാഹത്തിനായിരുന്നു നാല് സിവില്‍ പോലീസ് ഓഫീസര്‍മാരെ സേവനത്തിനായി നിയോഗിച്ചത്. ഒരാള്‍ക്ക് 1400 രൂപ വീതം ഫീസ് ആയി ഈടാക്കിയതെന്നും പറയുന്നു. സ്വകാര്യ വ്യക്തികളോ സംഘടനകളോ നടത്തുന്ന പരിപാടികള്‍ക്ക് പൊലീസിന്റെ സേവനം ഫീസ് ഈടാക്കി നല്‍കാന്‍ അനുവാദമുണ്ടെങ്കിലും വിവാഹച്ചടങ്ങിന് മോടികൂട്ടാനായി പൊലീസ് സേനയെ വാടകയ്‌ക്ക് നല്‍കിയിനെയാണ് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ വിമര്‍ശിച്ചിരിക്കുന്നത്.
ബിജു പറയുന്നതു പോലെ പ്രദര്‍ശനവസ്‌തുവാക്കാന്‍ ഉദ്ദേശിച്ചല്ല കാര്യങ്ങള്‍ നടന്നതെന്നും വിവാഹത്തിനാണ് പൊലീസിനെ ചോദിച്ചത് എന്ന കാര്യത്തില്‍ നിയമപ്രകാരം ഉന്നതോദ്യോഗസ്ഥന്റെ അനുമതി ഉറപ്പാക്കാതെ ഓഫീസില്‍ നിന്നും അനുവാദം കൊടുക്കുകയുമായിരുന്നു എന്നുമാണ് സദാനന്ദന്റെ വിശദീകരണത്തിന്റെ ഉള്ളടക്കം. പൊലീസ് സൂപ്രണ്ടിന്റെ നേരിട്ടുള്ള ശ്രദ്ധയില്‍ പെടുത്തി അനുമതിപത്രത്തില്‍ ഒപ്പു വാങ്ങുന്നതിനു പകരം ഓഫീസിലെ ജീവനക്കാരന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വഴി സ്വയം അംഗീകാരം നല്‍കുകയായിരുന്നു എന്നും സദാനന്ദന്‍ പറയുന്നു.
സദാനന്ദന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
കല്ല്യാണ വീട്ടിൽ പോലീസ് കാരെ ഡ്യുട്ടിക്ക് നിയോഗിച്ചതിൽ അഡിഷണൽ എസ്പി സദാനന്ദന് അറിവില്ലെന്ന് അദ്ദേഹം അറിയിച്ചു. പോലീസ്സ് കാരെ വിട്ട് നൽകണമെന്ന അപേക്ഷയിൻമേൽ നിലവിലുള്ള സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ അനുവദിക്കാവുന്ന താ ണെന്ന് കമ്മീഷണർ വ്യക്തമായ ഉത്തരവ് നൽകി. അതിൻ്റെ അടിസ്ഥാനത്തിൽ ട്രഷറിയിൽ പണം അടച്ച് രശീതി ഹാജരാക്കാൻ ആവശ്യ പ്പെട്ടുകൊണ്ടുള്ള കത്തും പണമടച്ചതിനെ തുടർന്ന് പോലീസുകാരെ അനുവദിച്ചു എന്ന അറിയിപ്പും തയ്യാറാക്കിയത് സെക്ഷൻ ക്ലർക്ക് അതുൽ ആണ്. അത് ജൂണിയർ സൂപ്രണ്ട് വഴി അഡീഷണൽ എസ്പിക്ക് സമർപ്പച്ചു. അദ്ദേഹത്തിൻ്റെ ഓഫീസിലെ പോലീസ് കാരൻ പ്രധാനപ്പെട്ട ഈ രേഖ അദ്ദേഹത്തിൻ്റെ ശ്രദ്ധ യിൽ പെടുത്താതെ കമ്പ്യൂട്ടർ അപ്ലിക്കേഷൻ വഴി സ്വയം അംഗീകാരം നൽകുകയായിരുന്നു. Software ൽ അഡീഷണൽ SP യുടെ പാസ് വേർഡ് ഉപയോഗിച്ച് പ്രവേശിച്ചതിനാൽ അദ്ദേഹത്തിൻ്റെ ഒപ്പ് കമ്പ്യൂട്ടർ ജനറേറ്റ് ചെയ്യും. പോലീസുകാരെ നിയമാനുസരണം നൽകാമെന്ന കമ്മീഷണറുടെ ഉത്തരവ് ഉള്ളതിനാലാണ് അഡീ.കമ്മീഷണറെ അറിയിക്കാഞ്ഞതെന്ന് പോലീസുകാർ പറയന്നു. എന്നാൽ ഇത് അഡീഷണൽ SP യുടെ അറിവില്ലാതെ അദ്ദേഹത്തിൻ്റെതായി ഉത്തരവ് നൽകിയതിന് അച്ചടക്ക നടപടി എടുക്കാതിരിക്കാൻ 3 പേർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകി. .പോലീസുകാരെ അന്തസ്സിന് യോജിക്കാത്ത ജോലിക്ക് നിയോഗിച്ചത് തൻ്റെ അറിവോടെ അല്ലെന്നും അപേക്ഷകനെ മുൻപരിചയമില്ലെന്നും അഡീഷണൽ Sp സദാനന്ദൻ അ റി യി ച്ചു.
സി.ആര്‍.ബിജുവിന്റെ ഫേസ്‌ബുക്ക് കുറിപ്പില്‍ പറയുന്നത്:
പ്രദര്‍ശന വസ്‌തുവാക്കി പൊലീസിനെ മാറ്റരുത്. വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സുരക്ഷ വേണമെന്ന് തോന്നിയാല്‍ പണം നല്‍കി അത് ലഭ്യമാക്കുന്ന സ്റ്റേറ്റ് ഇന്‍ഡസ്‌ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് ഉണ്ട്. അത് ഉപയോഗിക്കണം. അല്ലാതെ വ്യക്തികളുടെ മക്കളുടെ ആഡംബര വിവാഹത്തിനും പേരക്കുട്ടിയുടെ നൂലുകെട്ടിനും ഉപയോഗിക്കാനുള്ളതല്ല പൊലീസ് ഉദ്യോഗസ്ഥര്‍.നിയമവിരുദ്ധമായ ഈ നടപടി ആവര്‍ത്തിക്കാതിരിക്കണം.