കിടുങ്ങാക്ഷിയമ്മ എ.കെ.ജി.സെന്ററിലിരുന്നു കിടുങ്ങി, വായിച്ചുകൊണ്ടിരുന്നപ്പോള്‍ വീഴാന്‍ പോയെന്നാണ് കിടുങ്ങാക്ഷിയമ്മ പറഞ്ഞത്-സി.പി.എം. കേന്ദ്രക്കമ്മിറ്റി അംഗം പി.കെ.ശ്രീമതിയെ അധിക്ഷേപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നടത്തിയ പ്രസംഗത്തിലെ ഈ പരാമര്‍ശങ്ങള്‍ വിവാദമായി. മാപ്പുപറയല്‍ കോണ്‍ഗ്രസിന്റെ പൊതുതീരുമാനമാണെന്ന് പ്രസ്‌താവിച്ച് സതീശന്‍ പിന്നീട് ഖേദംക്കാൻ സമ്മതമാണെന്ന് പ്രതികരിച്ച്തലയൂരി.
പത്തനം തിട്ടയില്‍ കോണ്‍ഗ്രസിന്റെ ആസാദി കാ ഗൗരവ് പദയാത്ര് മല്ലപ്പള്ളിയില്‍ ഉദ്‌ഘാടനം ചെയ്യവേയായിരുന്നു സതീശന്റെ അധിക്ഷേപ പരാമര്‍ശം. ” സ്വര്‍ണക്കടത്തു കേസില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചു. കുറേ ദിവസം ആ വാര്‍ത്ത. അതിനു ശേഷം എ.കെ.ജി.സെന്ററില്‍ ഓലപ്പടക്കം എറിഞ്ഞു. എന്താണ് ചിറ്റപ്പന്‍ അന്നു പറഞ്ഞത്? ഓലപ്പടക്കം വീഴുന്നതിന് അരമണിക്കൂര്‍ മുമ്പ് വീട്ടില്‍ നിന്നും പുറപ്പെട്ടു എന്ന്. രണ്ട് സ്റ്റീല്‍ ബോംബുകളാണു വീണത്, കോണ്‍ഗ്രസുകാരാണ് എറിഞ്ഞത്….അപ്പോള്‍ മുകളിലിരുന്ന കിടുങ്ങാക്ഷിയമ്മ കസേരയിലിരുന്ന് കിടുങ്ങി. വായിച്ചു കൊണ്ടിരുന്നപ്പോള്‍ വീഴാന്‍ പോയെന്നാണ് പറഞ്ഞത്. അതു കേട്ട് മാര്‍ക്‌സിസ്‌ററുകാര്‍ കേരളത്തിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ തല്ലിത്തകര്‍ത്തു. കലാപത്തിന് ഇവര്‍ക്കു രണ്ടുപേര്‍ക്കുമെതിരെ കേസെടുക്കണമായിരുന്നു”- ഇതായിരുന്നു സതീശന്റെ പ്രസംഗത്തില്‍ ഉണ്ടായിരുന്ന വിവാദ ഭാഗം.
ശ്രീമതിയെ കിടുങ്ങാക്ഷിയമ്മ എന്ന് വിശേഷിപ്പിച്ചത് കടുത്ത വ്യക്ത്യധിക്ഷേപമാണെന്ന ആക്ഷേപം കോണ്‍ഗ്രസ് വൃത്തങ്ങളില്‍ത്തന്നെ ഉണ്ടായി. ഇതിനെത്തുടര്‍ന്ന് താന്‍ ശ്രീമതിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയിട്ടില്ലെന്നും അവര്‍ക്ക് വേദനിച്ച പരാമര്‍ശമായെങ്കില്‍ അതില്‍ മാപ്പു ചോദിക്കുമെന്നും സതീശന്‍ പ്രതികരിച്ചു. ഇങ്ങനെ ചെയ്യുന്നതിന് പാര്‍ടി നേരത്തെ പൊതുതീരുമാനം എടുത്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
എം.എം.മണി കെ.കെ.രമ എം.എല്‍.എ.ക്കെതിരെ നടത്തിയ പരാമര്‍ശത്തിലെ അധിക്ഷേപത്തിനെതിരെ പട നയിച്ച വി.ഡി.സതീശന്‍ ഇപ്പോള്‍ സമാനമായ കുരുക്കിലാണ് പെട്ടിരിക്കുന്നത്. എം.എം.മണി വിഷയത്തില്‍ സ്‌പീക്കര്‍ നല്‍കിയ റൂളിങിന്റെ സാരാംശം പ്രതിപക്ഷ നേതാവിന് പൊതുമണ്ഡലത്തില്‍ പാലിക്കാന്‍ കഴിയുന്നില്ല എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.