മലമ്പുഴയിൽ സി.പി.എം പ്രദേശിക നേതാവ് ഷാജഹാനെ വധിച്ചവർ വർഷങ്ങൾക്കു മുൻപേ സിപിഎം വിട്ടവരാണെന്നും ഇപ്പോൾ പാർട്ടി പ്രവർത്തകരല്ലെന്നും സിപിഎം പാലക്കാട് ജില്ലാ നേതൃത്വം വിശദീകരിച്ചു. കൊന്നത് സിപിഎം അംഗങ്ങൾ തന്നെയെന്ന് ദൃക്‌സാക്ഷി വെളിപ്പെടുത്തിയതിനു പിന്നാലെയാണ് സിപിഎം വിശദീകരണം. കൊലയാളി സംഘാംഗങ്ങൾ നേരത്തേ പാർട്ടി വിട്ടവരാണ്. ഇപ്പോൾ ഇവർ ആർഎസ്എസിന്റെ സജീവ പ്രവർത്തകരാണ്. വർഷങ്ങൾക്കു മുൻപേ പാർട്ടി വിട്ട ഇവർക്ക് ആർഎസ്എസാണ് സഹായം നൽകി വന്നത്. പാലക്കാട് ശ്രീനിവാസൻ കൊല്ലപ്പെട്ടപ്പോൾ വിലാപയാത്രയിൽ പങ്കെടുത്തവരാണ് ഇവർ. പിന്നെങ്ങിനെയാണ് ഇവർ സിപിഎം പ്രവർത്തകരെന്ന് പറയുക- സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുചോദിക്കുന്നു.
മരുത റോഡ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം മലമ്പുഴ കുന്നങ്കാട് സ്വദേശി ഷാജഹാനാണ് (40) കൊല്ലപ്പെട്ടത്. ഷാജഹാനെ ആദ്യം വെട്ടിയത് പാർട്ടി മെമ്പറായ ശബരിയാണെന്ന് ദൃക്‌സാക്ഷിയായ സുരേഷ് പറഞ്ഞിരുന്നു. ശബരിക്കു പിന്നാലെ അനീഷ് വെട്ടി. ഇരുവരും പാർട്ടി പ്രവർത്തകരാണ്. അക്രമിസംഘത്തിൽ എട്ട് പേരുണ്ടായിരുന്നു. അതിൽ രണ്ട് പേരാണ് വെട്ടിയത്. ദേശാഭിമാനി വരുത്തിയതിനെച്ചൊല്ലിയുള്ള തർക്കം ഇവർക്കിടയിൽ ഉണ്ടായിരുന്നുവെന്നും സുരേഷ് പറഞ്ഞിരുന്നു.
.