ശിവസേനയുടെ മുഖ്യമന്ത്രിയെ മറിച്ചിടാന്‍ വിമതനായ ഏക്‌നാഥ് ഷിന്‍ഡെയെ ഉപയോഗിച്ച ബി.ജെ.പി. ഒടുവില്‍ ഷിന്‍ഡെയെ നന്നായി ഒതുക്കിയെന്ന് വ്യക്തമായി. മന്ത്രിസഭയെ ബി.ജെ.പി. വിഴുങ്ങിയെന്നാണ് മന്ത്രിമാരുടെ വകുപ്പു വിഭജനം തെളിയിക്കുന്നത്. ആഭ്യന്തരം, ധനം ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട വകുപ്പുകൾ ഉപമുഖ്യമന്ത്രിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിന്റെ കൈവശമാണ്. ധനത്തിനൊപ്പം പ്ലാനിങ് വകുപ്പും നിയമം, ജലവിഭവം, ഭവനനിർമാണം, ഊർജ വകുപ്പുകളും ആണ് ബിജെപി മുൻ മുഖ്യമന്ത്രി കൂടിയായ ദേവേന്ദ്ര ഫഡ്നാവിസിന് . ബിജെപി മന്ത്രിയായ വിഖെ പാട്ടീലാകും പുതിയ റവന്യൂ മന്ത്രി. മുൻ ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിനാണ് ഉന്നത, സാങ്കേതിക വിദ്യാഭ്യാസത്തിന്റെയും പാർലമെന്ററി കാര്യത്തിന്റെയും ചുമതല. സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഷിൻഡെ ക്യാംപിലെ ദീപക് കേസർകറിനു ലഭിച്ചു.
സത്യപ്രതിജ്ഞ ചെയ്ത് 7 ആഴ്ച കഴിഞ്ഞിട്ടും ഇതുവരെ വകുപ്പുകളിൽ തീരുമാനം ഉണ്ടാക്കാൻ ഷിൻഡെയ്ക്കു കഴിഞ്ഞിട്ടില്ല. നിലവിൽ നഗരവികസന വകുപ്പും പിഡബ്ല്യുഡിയും ഷിൻഡെയുടെ കീഴിലാണ്. പൊതുഭരണം, ഐടി, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, ഗതാഗതം, മാർക്കറ്റിങ്, സോഷ്യൽ ജസ്റ്റിസ് ആൻഡ് സ്പെഷൽ അസിസ്റ്റൻസ്, റിലീഫ് ആൻഡ് റീഹാബിലിറ്റേഷൻ, ദുരന്തനിവാരണം, മണ്ണ് – ജല സംരക്ഷണം, പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും, ന്യൂനപക്ഷ – വഖഫ് കാര്യം തുടങ്ങി മറ്റു മന്ത്രിമാർക്ക് വിഭജിച്ചുനൽകാത്ത വകുപ്പുകളാണ് ഷിൻഡെയ്ക്കുള്ളത്. അടുത്തഘട്ട മന്ത്രിസഭാ വികസനം വരുമ്പോൾ ഇതിൽ പലതും നഷ്ടപ്പെടും.