പാലക്കാട്ടെ സി.പി.എം.പ്രാദേശിക നേതാവ് ഷാജഹാനെ വധിച്ച കേസിലെ ആറ് പ്രതികള്‍ പിടിയിലായത് മലപ്പുറത്തു നിന്ന്. രണ്ടു പ്രതികളെ തിങ്കളാഴ്‌ച തന്നെ പിടികൂടിയിരുന്നു. ഇന്ന് എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തും. കൊലപാതകത്തിനു ശേഷം പ്രതികളെല്ലാം ഒരു ബാറില്‍ ഒത്തുകൂടിയതിന്റെ സി.സി.ടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
ഒന്നാംപ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, നാലാം പ്രതി ശിവരാജൻ, ആറാംപ്രതി സുജീഷ്, ഏഴാം പ്രതി സജീഷ്, എട്ടാംപ്രതി വിഷ്ണു എന്നിവരാണ് മലപ്പുറം കവയിൽ നിന്ന് പിടിയിലായത്. മൂന്നാംപ്രതി നവീനെ പട്ടാമ്പിയിൽ നിന്നും ആറാം പ്രതി സിദ്ധാർത്ഥനെ പൊള്ളാച്ചിയിൽ നിന്നും പിടികൂടിയിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ ബാറിൽ ഒത്തുകൂടിയതിന്റെ സിസി ടിവി ദൃശ്യവും പുറത്തുവന്നു.
രാത്രി ഒന്‍പതിനും ഒന്‍പതരയ്ക്കുമിടയിലായിരുന്നു ഷാജഹാന്റെ കൊലപാതകം. 9.50ഓടെ പ്രതികളില്‍ മൂന്നുപേര്‍ ഇരുചക്ര വാഹനത്തിൽ ചന്ദ്രനഗറിലെ ബാറിലെത്തി. മദ്യം ഓര്‍ഡര്‍ ചെയ്തും കൗണ്ടറിലിരുന്ന യുവാവിനോട് സംസാരിച്ചും പത്ത് മിനിറ്റ് നേരം ചെലവഴിച്ചു. മറ്റുള്ളവര്‍ക്കൊപ്പം മൂവരും കസേരയില്‍ ഇരുന്ന് മദ്യപിച്ചില്ല. പകരം ശുചിമുറിയിലേക്കുള്ള ഭാഗത്തുനിന്നാണ് മദ്യപിച്ചത്. പിന്നാലെ ആഹാരം പാഴ്സലായി വാങ്ങി അര മണിക്കൂറിന് ശേഷം വന്ന വാഹനത്തില്‍ മടങ്ങുകയായിരുന്നു.
10.20 വരെ ഇവർ ബാറിൽ ഉണ്ടായിരുന്നു. ഇവിടെ നിന്ന് മദ്യപിച്ച ശേഷം ഇറങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.. ബാർ ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.