ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ വസതി വളഞ്ഞു. ഗോതബയ രാജപക്‌സെ ഇവിടെ നിന്നും രക്ഷപ്പെട്ടതായി പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. രൂക്ഷമായ ഇന്ധനക്ഷാമം കാരണം ശ്രീലങ്കൻ പതാകകൾ വഹിച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാർ കിട്ടിയ വാഹനങ്ങളിൽ കയറിയും സൈക്കിളിലും തലസ്ഥാനമായ കൊളംബോയിലേക്ക് എത്തുകയായിരുന്നു .
ശ്രീലങ്കൻ പോലീസ് രാത്രികാല കർഫ്യൂ പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് ഇപ്പോഴത്തെ സംഭവം. സാമ്പത്തിക പ്രശ്‌നങ്ങൾക്ക് രാജപക്‌സെയെ കുറ്റപ്പെടുത്തുന്ന പ്രതിഷേധക്കാർ മൂന്ന് മാസമായി അദ്ദേഹത്തിന്റെ ഓഫീസിന്റെ പ്രവേശന കവാടം കൈവശപ്പെടുത്തിയിരിക്കയായിരുന്നു . ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥ തകർന്നുവെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.