സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നു. മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്തിയില്ല. തീ കത്തിച്ചത് പെട്രോളൊഴിച്ചാണ് എന്നതിനപ്പുറം മറ്റു തെളിവുകളൊന്നുമില്ല. ചില കാര്യങ്ങള്‍ കൂടി പരിശോധിച്ച ശേഷം അന്വേഷണം അവസാനിപ്പിച്ചു കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. പൊലീസ് തെളിവു നശിപ്പിച്ചെന്നു സ്വാമി സന്ദീപാനന്ദഗിരി ആരോപിച്ചു. താൻ സ്വയം കത്തിച്ചെന്നു വരുത്താനാണു ചില ഉദ്യോഗസ്ഥർ ശ്രമിച്ചത്. അന്വേഷണം അവസാനിപ്പിക്കുന്നതു ഖേദകരമെന്നും സന്ദീപാനന്ദഗിരി പറഞ്ഞു. സന്ദീപാനന്ദ ഗിരിക്കെതിരെ ബി.ജെ.പി. തത്വമസി( അത് നീയാകുന്നു) എന്ന് പരിഹസിച്ച് കുറിപ്പിട്ടപ്പോള്‍ അതിനെതിരെ സന്ദീപാനന്ദ ഫേസ്‌ബുക്കിലൂടെ രംഗത്തു വന്നു. ‘സുരേന്ദ്രനൊക്കെ മറുപടി െകാടുക്കുക എന്നതുതന്നെ വിഷമമുള്ള കാര്യമാണ്. അദ്ദേഹം ഒരു വിശ്വാസ്യത ഉള്ള ആളാണെന്ന് ഞാൻ കരുതുന്നില്ല. ബീഫ് വെട്ടിവിഴുങ്ങിയിട്ട് ഉള്ളിക്കറി എന്ന് പറഞ്ഞയാളാണ്. സുരേന്ദ്രൻ അർമാദിക്കട്ടെ, സന്തോഷിക്കട്ടെ.’ എന്നായിരുന്നു സ്വാമിയുടെ കുറിപ്പ്.
2018 ഒക്ടോബർ 27ന് പുലർച്ചെയാണു കുണ്ടമൺകടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയിൽ കണ്ടെത്തിയത്. ആശ്രമത്തിനു മുന്നിൽ നിർത്തിയിരുന്ന കാറുകൾ പൂർണമായും കത്തിനശിച്ചിരുന്നു. മുഖ്യമന്ത്രിയടക്കമുള്ളവർ ആശ്രമത്തിലെത്തുകയും വലിയതോതിലുള്ള അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ആറു മാസത്തിലധികം പൊലീസിന്റെ പ്രത്യേകസംഘത്തിനായിരുന്നു അന്വേഷണ ചുമതല. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. അന്നു ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ടോമിൻ തച്ചങ്കരി അടക്കമുള്ളവർ നേരിട്ടെത്തിയാണ് അന്വേഷിച്ചത്.