കാക്കനാട്ട് ഔദ്യോഗിക പരിപാടിക്കെത്തിയ മുഖ്യമന്ത്രിയുടെ കാറിനു മുന്നില്‍ ചാടിവീണ് യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ പ്രവര്‍ത്തകനു മുന്നില്‍ കാര്‍ നിര്‍ത്തേണ്ടി വന്നു. പ്രവര്‍ത്തകന്‍ മുഖ്യമന്ത്രി ഇരുന്ന ഭാഗത്തെ ചില്ലില്‍ ഇടിച്ച് പ്രതിഷേധിച്ചതും നാടകീയ സംഭവങ്ങള്‍ക്കിടയാക്കി. ക്കറ്റ് റോഡിൽ നിന്നു കയറിവന്ന അകമ്പടി വാഹനത്തിനു മുന്നിലേയ്ക്കാണ് ഇയാൾ എടുത്തു ചാടിയത്. അകമ്പടി വാഹനം നിർത്തിയതോടെ പിന്നാലെയെത്തിയ മുഖ്യമന്ത്രിയുടെ വാഹനത്തിനും നിർത്തേണ്ടി വന്നു. സുരക്ഷയ്‌ക്കായി അണിനിരന്ന പൊലീസ് വലയം ഭേദിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കാറിനടുത്തേക്ക് എത്തിയത്. പ്രവർത്തകനെ പൊലീസെത്തി പിടിച്ചുമാറ്റുകയായിരുന്നു. രാവിലെ ഇവിടെ കരിങ്കൊടിയുമായി വന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് നീക്കം ചെയ്തിരുന്നു. പൊലീസിനു പിടികൊടുക്കാതെ മാറിനിന്ന പ്രവർത്തകനാണ് മുഖ്യമന്ത്രിയുടെ കാർ തടഞ്ഞു പ്രതിഷേധിച്ചത്.കാക്കനാട് ഗവ.പ്രസിലെ ആധുനിക യന്ത്രോപകരണങ്ങള്‍ ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി പുറത്തിറങ്ങിയപ്പോഴായിരുന്നു പ്രതിഷേധം. സാധാരണയായി ഖദർ വേഷം ധരിച്ചെത്തുന്ന പ്രതിഷേധക്കാർക്കിടയിൽ കള്ളിമുണ്ടും ധരിച്ചെത്തിയ യൂത്തു കോൺഗ്രസ് പ്രവർത്തകനെ പൊലീസിനു തിരിച്ചറിയാനായില്ലെന്നാണ് അനുമാനം.
കാക്കനാടിനു പുറമേ കളമശേരിയിലും ആലുവയിലും മുഖ്യമന്ത്രിക്കു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.. കളമശേരിയിലും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ആലുവ കമ്പനിപ്പടിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കുനേരെ വഴിയിൽനിന്നു കരിങ്കൊടി വീശി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്‍റോ പി. ആന്‍റു, എറണാകുളം ജില്ല സെക്രട്ടറി രാജേഷ് പുത്തനങ്ങാടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആലുവയിലെ പ്രതിഷേധം.