യുവനടിയെ ബലാത്സംഗംചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ മറൈൻ ഡ്രൈവിലെ ആഡംബര ഫ്ളാറ്റിലെത്തിച്ച് കൊച്ചി സൗത്ത് പോലീസ് തെളിവെടുത്തു. വിജയ് ബാബു ഈ ഫ്ളാറ്റിൽ വെച്ചും തന്നെ പീഡിപ്പിച്ചതായി യുവനടി പരാതിയിൽ പറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് വിജയ് ബാബുവിനെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
വിജയ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരേ പോലീസ് അടുത്തദിവസം സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നുണ്ട്. ഈ ഘട്ടത്തിൽ കൂടുതൽ തെളിവുകൾ സുപ്രീംകോടതിക്ക് മുന്നിൽ എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിജയ് ബാബുവിനെ മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലെത്തിച്ചും തെളിവെടുപ്പ് നടത്തിയത്. കടവന്ത്രയിലെ ഫ്ളാറ്റിലെത്തിച്ചും നഗരത്തിലെ ആഡംബര ഹോട്ടലിലും കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു.
പീഡനം നടന്ന ദിവസം ഫ്ളാറ്റുകളിൽ വിജയ് ബാബു എത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന സാക്ഷി മൊഴികൾ, സിസിടിവി ദൃശ്യങ്ങൾ, ടവർ ലൊക്കേഷൻ എന്നിവ അടക്കമുള്ള വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്.ഞായറാഴ്ച വരെ ചോദ്യം ചെയ്യാനാണ് ഹൈക്കോടതി അനുമതിയുള്ളത്.
ഇതിനുള്ളിൽ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കാനാണ് പോലീസിന്റെ ശ്രമം.
വിജയ് ബാബു കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ശേഖരിച്ചതായി നേരത്തെ കൊച്ചി ഡിസിപി സൂചിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൂടിയാണ് കൂടുതൽ തെളിവുകൾ കോടതിയിൽ എത്തിക്കാനുള്ള നീക്കം പോലീസ് ഊർജിതമാക്കിയത്.