പീഡന പരാതിയിന്മേൽ അറസ്റ്റ് ചെയ്ത് കൊണ്ടുപോകവേ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി പി.സി ജോർജ്. പീഡനത്തിനിരയായ സ്ത്രീയുടെ പേര് പറയുന്നത് തെറ്റല്ലേ എന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് ‘എന്നാൽ നിങ്ങളുടെ പേര് പറയാം’ എന്നായിരുന്നു പിസി ജോർജിന്റെ മറുപടി. കൈരളി ടിവി റിപ്പോർട്ടർക്ക് നേരെയാണ് മോശം പെരുമാറ്റമുണ്ടായത്.
സോളാർ പീഡനക്കേസിലെ പരാതിക്കാരി നൽകിയ പീഡനക്കേസിൽ പിസി ജോർജിനെ അറസ്റ്റ് ചെയ്തശേഷം തൈക്കാട് ഗസ്റ്റ് ഹൗസിൽ നിന്ന് പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് സംഭവം. പരാതിക്കാരിയുടെ പേര് പറഞ്ഞുകൊണ്ടായിരുന്നു പിസി ജോർജിന്റെ പരാമർശം. ഇത് ചോദ്യം ചെയ്തതാണ് പിസിയെ പ്രകോപിതനാക്കിയത്.
പിസി ജോർജിന്റെ പരാമർശത്തിനെതിരേ ചുറ്റുംകൂടിയ മാധ്യമപ്രവർത്തകർ അപ്പോൾ തന്നെ പ്രതിഷേധിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു ജോർജിന്റെ പ്രതികരണങ്ങൾ. ഇതിനിടെ ജോർജിനൊപ്പമുണ്ടായിരുന്നവർ കൈരളി ടിവി റിപ്പോർട്ടർ ഷീജയ്ക്ക് നേരേ കയ്യേറ്റത്തിന് മുതിർന്നതായും പരാതിയുണ്ട്.
അതേസമയം, പി സി ജോര്‍ജിനെതിരെ പുതിയ പരാതി നല്‍കുമെന്ന് പരാതിക്കാരി അറിയിച്ചിട്ടുണ്ട്. തന്റെ പേര് വെളിപ്പെടുത്തിയതിനാണ് പുതിയ പരാതി നല്‍കുന്നത്. പി.സി ജോര്‍ജിനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ഇപ്പോൾ ചുമത്തിയിരിക്കുന്നത്.