കൊല്ലം ആയൂർ മാർത്തോമ കോളേജിൽ ഞായറാഴ്ച നീറ്റ് പരീക്ഷയെഴുതിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം നിർബന്ധിച്ച് അഴിപിച്ച നടപടിയിൽ അടിയന്തര അന്വേഷണത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നിർദേശം നൽകി. വിദ്യാഭ്യാസ അഡീഷണല്‍ സെക്രട്ടറിയോട് മന്ത്രി റിപ്പോര്‍ട്ട് തേടി. കേരളത്തില്‍ നിന്നുള്ള ലോക്സഭാംഗങ്ങള്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍.
അടിവസ്‌ത്രം അഴിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് തെളിവു ശേഖരണം ആരംഭിച്ചിട്ടുണ്ട്. കോളേജിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു.
തങ്ങള്‍ക്ക് സംഭവവുമായി ഒരു ബന്ധവും ഇല്ലെന്ന് കോളേജധികൃതര്‍ കയ്യൊഴിഞ്ഞതോടെ വലിയ സംഘര്‍ഷത്തിലേക്കാണ് കോളേജ് പരിസരം പോയത്. എസ്.എഫ്.ഐ., കെ.എസ്.യു., എ.ബി.വി.പി., യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ. എന്നീ സംഘടനകള്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തി കാമ്പസില്‍ തള്ളിക്കയറി ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു തുടങ്ങിയതോടെ പൊലീസ് രംഗത്തെത്തി. സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. കനത്ത ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വീഷണം ദിനപത്രത്തിന്റെ ലേഖകനും പരിക്കേറ്റു. കാമ്പസില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. എല്ലാവരെയും അറസ്‌റ്റ് ചെയ്‌ത് നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
അടിവസ്‌ത്രം അഴിപ്പിച്ച സംഭവത്തില്‍ പരീക്ഷാസമയത്തോ പിന്നീടോ ആരും പരാതി നല്‍കിയിട്ടില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജന്‍സി വിശദീകരിച്ചു. അടിവസ്ത്രം അഴിപ്പിച്ചുള്ള പരിശോധന അനുവദനീയമല്ല. എന്‍ടിഎ ഡ്രസ് കോഡില്‍ ഇത്തരം നടപടികള്‍ നിര്‍ദേശിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതിനിടെ അടിവസ്ത്രം അഴിപ്പിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്തെത്തി. സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ, സംസ്ഥാന വനിതാ കമ്മീഷൻ എന്നിവർ സ്വമേധയാ കേസെടുത്തിട്ടുണ്ട്