ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാന്റെ പ്രസംഗവുമായി ആർഎസ്എസ് ആചാര്യൻ ഗോൾവാൾക്കറെ താരതമ്യപ്പെടുത്തിയെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് കോടതി നോട്ടിസ്. അടുത്ത മാസം 12ന് ഹാജരാകാൻ കണ്ണൂർ മുൻസിഫ് കോടതി സതീശന് നിർദേശം നൽകി.
മന്ത്രി സജി ചെറിയാന്റെ രാജിക്ക് കാരണമായ ഭരണഘടനാ വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിന്റെ തുടർച്ചയായാണ് കോടതി നിർദേശം.
ആർഎസ്എസിന്റെ പ്രാന്ത സംഘ ചാലക് കെ.കെ.ബാലറാമാണ് ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാന്റെ പ്രസംഗവുമായി ഗോൾവാൾക്കറിനെ താരതമ്യപ്പെടുത്തിയെന്ന കേസ് ഫയൽ ചെയ്തത്. ഭരണഘടനയെക്കുറിച്ച് ഗോൾവാൾക്കർ പറഞ്ഞതുതന്നെയാണു സജി ചെറിയാനും പറഞ്ഞതെന്ന സതീശന്റെ പ്രസ്താവനയ്ക്കെതിരെ ആർഎസ്എസ് നോട്ടിസ് അയച്ചിരുന്നു.
ആർഎസ്എസിന്റെ നോട്ടിസ് വിചിത്രമെന്ന് പറഞ്ഞ സതീശൻ, അതിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നും പ്രതികരിച്ചിരുന്നു. ഗോൾവാൾക്കറെ കുറിച്ചുള്ള പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും വാക്കുകൾ പിൻവലിക്കാൻ തയാറല്ലെന്നും സതീശൻ വ്യക്തമാക്കിയിരുന്നു. തുടർന്ന് സതീശൻ മുൻപ് ആർഎസ്എസ് പരിപാടികളിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ ബിജെപി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് പുതിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.
എന്നാൽ താൻ ആർഎസ്എസ് പരിപാടിയിൽ അല്ല പങ്കെടുത്തത് എന്നും സ്വാമി വിവേകാനന്ദന്റെ ജൻമ വാർഷികത്തോടനുബന്ധിച്ചു നടത്തിയ ചടങ്ങ് ആയതിനാലും സാംസ്കാരിക മേഖലയിലെ പ്രമുഖർ ഉൾപ്പെട്ടതിനാലുമാണു അതിൽ പങ്കെടുത്തതെന്നായിരുന്നു സതീശന്റെ വിശദീകരണം.
നിലപാടിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ അടുത്ത നടപടി ആലോചിച്ചു തീരുമാനിക്കുമെന്നു ആർഎസ്എസ് കേരള പ്രാന്തകാര്യവാഹ് പി.ഇ.ഈശ്വരൻ പ്രതികരിച്ചു. സജി ചെറിയാൻ ഭരണഘടനയെ ആക്ഷേപിച്ചതിൽ ആർഎസ്എസിനെ വലിച്ചിഴയ്ക്കേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു