മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധം നടത്തിയ കേസിൽ മുന്‍ എംഎല്‍എ കെ.എസ്.ശബരീനാഥന്‍ അറസ്റ്റിൽ. തിരുവനന്തപുരത്ത് ഇന്ന് രാവിലെ മുതല്‍ നടന്ന നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ്. ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച് ചോദ്യം ചെയ്യാന്‍ ശംഖുമുഖം പോലീസ്അസിസ്റ്റന്റ് കമ്മിഷണർക്കു മുൻപാകെ വിളിച്ചു വരുത്തിയശേഷം അറസ്‌റ്റ് ചെയ്യുകയായിരുന്നു.
ശബരീനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനിടെയാണ് അറസ്റ്റ് വാര്‍ത്ത സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. കോടതിയാകട്ടെ തങ്ങള്‍ ഹർജി പരിഗണിച്ച് തീരുമാനം പറയും വരെ ശബരിനാഥനെ അറസ്‌റ്റ് ചെയ്യരുതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് പറയുന്നതിനിടയിലാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ 10.50 ന് തന്നെ അറസ്റ്റ് ചെയ്‌തു എന്ന് കോടതിയെ അറിയിച്ചത്.
അറസ്‌റ്റ് രേഖപ്പെടുത്തിയ കാര്യം 12.30 മാത്രമാണ് ശബരീനാഥനെയും യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടിനെയും പൊലീസ് അറിയിച്ചത് എന്നും റിപ്പോര്‍ട്ടുണ്ട്. കോടതി മുന്‍കൂര്‍ ജാമ്യം നല്‍കാനിടയുണ്ട് എന്ന നിഗമനത്തില്‍ അറസ്‌റ്റ് കാര്യം വ്യാജമായി പിന്നീട് എഴുതിച്ചേര്‍ത്തതാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു.
ഉച്ചയ്‌ക്ക് കേസ് വീണ്ടും പരിഗണിക്കുന്നുണ്ട് കോടതി. ശബരീനാഥനെ വൈദ്യപരിശോധനയ്‌ക്കു ശേഷം കോടതിയില്‍ ഹാജരാക്കാന്‍ പോകുകയാണ് പോലീസ്. വൈകീട്ട് മൂന്നര മണിക്ക് ശബരീനാഥനെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.