ഇന്ത്യൻ ഭരണഘടനയെ വിമർശിച്ചുള്ള സജി ചെറിയാന്റെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമെന്ന് ജസ്റ്റിസ് ബി.കെമാൽ പാഷ. അക്ഷരാഭ്യാസമുള്ള ആരും പറയാത്ത കാര്യമാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്.ഭരണഘടനയുടെ ബലത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ കയറിയ വ്യക്തിയാണ് സജി ചെറിയാൻ. ഒരു കാരണവശാലും അദ്ദേഹം അധികാരത്തിൽ തുടരരുതെന്നും കെമാൽ പാഷ പറഞ്ഞു.
ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ് മോഡൽ പ്രസംഗത്തേക്കാൾ നാലിരട്ടി ഗുരുതരമായ പ്രസംഗമാണിത്. മന്ത്രി സ്ഥാനത്ത് തുടരാൻ സജി ചെറിയാന് അവകാശമില്ല. പ്രസംഗം രാജ്യദ്രോഹമെന്നും കെമാൽ പാഷ പ്രതികരിച്ചു.
അദ്ദേഹത്തിന്റെ രാജി മുഖ്യമന്ത്രി ചോദിച്ചുവാങ്ങണം. അല്ലാത്ത പക്ഷം മുഖ്യമന്ത്രിയും അങ്ങനെ കരുതുന്നുവന്ന് ചിന്തിക്കേണ്ടി വരും. വിമർശിച്ചാൽ സർക്കാർ കേസെടുക്കുന്ന പോലെയല്ല കാര്യങ്ങളെന്നും കെമാൽ പാഷ പറഞ്ഞു.
പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ, ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേതെന്നാണ് സജി ചെറിയാൻ പറഞ്ഞത്. ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണ്. ബ്രിട്ടീഷുക്കാർ പറഞ്ഞുകൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാർ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു. ജനാധിപത്യം, മതേതരത്വം എന്നിവ പേരിന് മാത്രം എഴുതിവച്ചിട്ടുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.