സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജസ്റ്റിസ് കെമാൽ പാഷ.എതിർക്കുന്നവരെ പീഡനക്കേസിൽ കുടുക്കുന്ന രാഷ്ട്രീയമാണ് ഇപ്പോൾ നടക്കുന്നതെന്നും പോലീസിനെ അടിമകളാക്കി മാറ്റി അന്തസ്സായി ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയെന്നും കെമാൽ പാഷ പറഞ്ഞു. പീഡന പരാതിയിൽ വെറും ഒരു മണിക്കൂർ കൊണ്ട് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ പിടിച്ചെന്ന് പറഞ്ഞാൽ അവിശ്വസനീയമാണ്. പി.സി ജോർജിന്റെ അറസ്റ്റിൽ അസ്വാഭാവികതയുണ്ടെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത് ജുഡീഷ്യറിയുടെ അന്തസ്സ് ഉയർത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെഎസ്ആർടിസിയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ജനകീയ പ്രതിരോധ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കെമാൽ പാഷ.
ജനാധിപത്യമെന്ന പ്രക്രിയ ഇപ്പോൾ ഇവിടെ ഇല്ല. ഒരു പൗരനെ സംബന്ധിച്ചിടത്തോളം അതിലെ ഏറ്റവും വലിയ അവകാശം വിമർശനമാണ്.
വിമർശിക്കാനോ പ്രതിഷേധിക്കാനോ അവകാശമില്ല. രണ്ടും നഷ്ടപ്പെട്ട് കഴിഞ്ഞു. ഓടയിൽ നിന്നും മറ്റും ശേഖരിക്കുന്ന വെള്ളം പ്രതിഷേധക്കാർക്ക് നേരെ പ്രയോഗിക്കുകയാണ്. സന്ദേശം എന്ന ചിത്രത്തിൽ ശങ്കരാടി ഒരു രാഷ്ട്രീയ പ്രസ്താനത്തെ എങ്ങനെ നശിപ്പിക്കാമെന്ന് ഉപദേശം കൊടുക്കുന്നുണ്ട്. ഒരു പെണ്ണ് കേസിലോ ഗർഭ കേസിലോ കുടുക്കണം പിന്നെ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരനും ആ പ്രസ്താനത്തിലേക്ക് വരില്ലെന്നാണ് ഉപദേശമായി നൽകുന്നത്. ഇപ്പോൾ നടക്കുന്ന കാര്യങ്ങളും ആ ചിത്രത്തിൽ പറഞ്ഞ കാര്യങ്ങളും തമ്മിൽ ഒരു വ്യതാസവുമില്ലെന്നും കെമാൽ പാഷ പറഞ്ഞു.
കെമാൽ പാഷയുടെ വാക്കുകൾ :
കേരളത്തിലെ പൊലീസ് സേനയെ അധപ്പതിപ്പിച്ചിരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥർക്ക് അന്തസായി ജോലി ചെയ്യാൻ കഴിയുന്നില്ല. അവരെ അടിമകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ പ്രതിക്ക് അവകാശമില്ല.
സർക്കാരുകൾക്കെതിരെ വിമർശനം ഉയർത്തുന്നവർക്കെതിരെ കലാപത്തിന് കേസെടുക്കുന്നതാണ് ഇപ്പോഴത്തെ രീതി. ആർ.ബി. ശ്രീകുമാറും ടിസ്റ്റാ സെത്തിൽവാദും ഇപ്പോൾ ജയിലിലാണ്.
കെഎസ്ആർടിസി ജനങ്ങൾക്ക് വേണ്ടിയുള്ള പ്രസ്ഥാനമാണെന്ന് സർക്കാർ തിരിച്ചറിയണം. ജനങ്ങൾക് ആവശ്യമുള്ള സംവിധാനത്തെ നിലനിർത്താനാവാതെ കെ റെയിലുണ്ടാക്കാൻ നടക്കുകയാണ് സർക്കാർ. കെ-റെയിൽ നാടിന് പ്രയോജനമില്ലത്ത വികസനപദ്ധതിയാണ്. കെഎസ്ആർടിസി ജനങ്ങൾക്ക് വേണ്ടിയുള്ള പ്രസ്ഥാനമാണെന്ന് ആദ്യം തിരിച്ചറിയണം. ശമ്പളം നൽകുക എന്നത് ജീവിക്കാനുള്ള അവകാശത്തിൻ്റെഭാഗമാണ് എന്ന ബോധം വേണം.
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനെപ്പറ്റി ചിന്തിക്കാത്ത സർക്കാറാണ് അതിവേഗത്തിൽ ജനങ്ങളെ കാസർഗോഡ് എത്തിക്കാൻ ചിന്തിക്കുന്നത്. ഇങ്ങനെ ധൂർത്ത് കാണിക്കുന്ന സർക്കാർ മുമ്പ് ഉണ്ടായിട്ടില്ല. വിവരമില്ലാത്ത ഭൂരിപക്ഷമല്ല ജനാധിപത്യം.