തലശ്ശേരിയിലെ പാർക്കിൽ കമിതാക്കളുടെ രഹസ്യദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ നേരത്തേ അറസ്റ്റിലായി ജാമ്യം ലഭിച്ച രണ്ടുപേരെ തലശ്ശേരി പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം യുവതി നൽകിയ പരാതിയിലാണ് ഇരുവരും അറസ്റ്റിലായത്.
പന്ന്യന്നൂരിലെ കെ.വിജേഷ് (30), വടക്കുമ്പാട് മീത്തുംഭാഗത്തെ അനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വിജേഷ് ദൃശ്യങ്ങൾ ചിത്രീകരിക്കുകയും അനീഷ് പ്രചരിപ്പിക്കുകയും ചെയ്തതായാണ് പരാതി. സ്വകാര്യ ബസ് കണ്ടക്ടറാണ് അനീഷ്. കമിതാക്കൾ നൽകിയ പരാതിയിൽ മേയ് 23-ന് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു.
ഇരുവർക്കും അന്ന് പോലീസ് സ്റ്റേഷനിൽനിന്ന് ജാമ്യം അനുവദിച്ചു.
പാർക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങൾ പകർത്തിയതിന് അഞ്ചുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഓവർബറീസ് ഫോളി പാർക്കിലെത്തിയ കമിതാക്കളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.
പ്രതികളെ അറസ്റ്റ് ചെയ്തശേഷം അന്വേഷണം നിലച്ചിരുന്നു.
കമിതാക്കളുടെ ദൃശ്യങ്ങൾ വിദേശത്ത് വ്യാപകമായി പ്രചരിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതോടെയാണ് പോലീസ് വീണ്ടും അന്വേഷണം ശക്തമാക്കിയത്. സംഭവത്തിലുൾപ്പെട്ട ഒരാൾ ഒളിവിലാണ്.
ഇയാളെ നേരത്തേ പോലീസ് ചോദ്യംചെയ്ത് വിട്ടതാണ്. പാർക്കിൽനിന്നുള്ള നിരവധി കമിതാക്കളുടെ ദൃശ്യങ്ങൾ ഇവർ ചിത്രീകരിച്ചിരുന്നു. പോലീസ് സ്വമേധയായെടുത്ത കേസിൽ മൂന്നുപേരും കമിതാക്കൾ നൽകിയ പരാതിയിൽ രണ്ടുപേരുമാണ് നേരത്തേ അറസ്റ്റിലായത്.
പാർക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങൾ ചിത്രീകരിക്കാൻ രാവിലെ മുതൽ ചിലർ പാർക്കിലെത്തിയിരുന്നതായാണ് വിവരം.