കുട്ടികൾക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവി റിമാൻഡിൽ. 14 ദിവസത്തേക്കാണ് തൃശ്ശൂർ പോക്സോ കോടതി റിമാൻഡ് ചെയ്തത്.
താൻ മാനസിക രോഗത്തിന് ചികിത്സയിലാണെന്നും മാനസികാസ്വാസ്ഥ്യം കൊണ്ടാണ് കുട്ടികൾക്ക് നേരെ ലൈംഗീക അതിക്രമം ഉണ്ടായതെന്നും നടൻ ശ്രീജിത്ത് രവി കോടതിയിൽ അറിയിച്ചിരുന്നു.
എന്നാൽ പ്രതിക്ക് ജാമ്യം നൽകരുതെന്ന് പൊലീസ് കോടതിയിൽ വാദിച്ചു.പ്രതി മുൻപും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം തെറ്റായ സന്ദേശം നൽകുമെന്നും പൊലീസ് കോടതിയെ അറിയിച്ചു.
നടന് സൈക്കോതെറപ്പി ചികിത്സ നല്‍കുന്നുണ്ടെന്ന് പ്രതിഭാഗം പറഞ്ഞു. ചികിത്സ തേടിയതിന്റെ രേഖകളും പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചു.
എന്നാൽ മെഡിക്കൽ രേഖകൾ ഇന്നത്തെ തീയതിയിലാണെന്നും ഇത് അംഗീകരിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഇന്ന് രാവിലെയാണ് ശ്രീജിത്ത് രവിയെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തത്. ജൂലൈ 4ന് വൈകിട്ട് തൃശൂരിലെ അയ്യന്തോള്‍ എസ്.എന്‍ പാര്‍ക്കിൽ വച്ചാണ് സംഭവുണ്ടായത്. 14, 9 വയസുള്ള കുട്ടികള്‍ക്കു മുന്നിലായിരുന്നു നടന്റെ നഗ്നതാപ്രദര്‍ശനം.
കുട്ടികള്‍ നൽകിയ പരാതിയിൽ പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തിരുന്നു.
പാര്‍ക്കിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.മുൻപ് പാലക്കാട്ട് നിന്നും സമാനമായ കേസിൽ ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്.