നടിയെ ആക്രമിച്ച കേസിൽ പൊലീസിനെതിരെ മുൻ ഡി.ജി.പി ആർ. ശ്രീലേഖ. ദിലീപിനെതിരെ വ്യാജ തെളിവുണ്ടാക്കിയെന്ന ഗുരുതര ആരോപണം ആണ് ശ്രീലേഖ ഉന്നയിക്കുന്നത് . ജയിലിൽ നിന്ന് പൾസർ സുനി ദിലീപിന് അയച്ച കത്ത് എഴുതിയത് സുനിയല്ലെന്നും ശ്രീലേഖ തന്റെ യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കയാണ്. സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്. ജയിലിൽ നിന്ന് പൾസർ സുനി ദിലീപിന് അയച്ചെന്ന് പറയുന്ന കത്ത് എഴുതിയത് സഹതടവുകാരൻ വിപിൻലാലാണ്. ഇയാൾ ജയിലിൽ നിന്ന് കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ പറയുന്നു. ദിലീപിനെ തുടക്കം മുതൽ സംശയിച്ചത് മാദ്ധ്യമങ്ങളാണെന്നും പൊലീസിന് മേൽ മാദ്ധ്യമങ്ങളുടെ വലിയ സമ്മർദ്ദം ഉണ്ടായിരുന്നുവെന്നും ശ്രീലേഖ ആരോപിച്ചു. പള്‍സര്‍ സുനി മറ്റു ചില നടിമാരെയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും ശ്രീലേഖ പറയുന്നു. മുന്‍ ത്.തന്നോട് ചില നടിമാര്‍ ഇക്കാര്യം പറഞ്ഞിരുന്നു. ഇവരോട് പരാതിപ്പെടാതിരുന്നതിനെതിരെ താന്‍ ചൂടായെന്നും എന്നാല്‍ കരിയര്‍ തകര്‍ച്ചയും മാനഹാനിയും ഭയന്നാണ് സംഭവം പുറത്തുപറയാതെ പണം കൊടുത്ത് സെറ്റില്‍ ചെയ്തതെന്ന് നടിമാര്‍ പറഞ്ഞതായും ശ്രീലേഖ പറയുന്നു. നടി നടന്മാരുടെ സംഘടന ചേര്‍ന്ന ഈ സംഭവത്തെ അപലപിച്ച സമയത്ത് ആദ്യമായി ഒരാള്‍ ഒരു ഗൂഢാലോചനയുണ്ടെന്ന് പറയുകയും പെട്ടെന്ന് ഒരു ദിവസം പത്രങ്ങളിലൂടെ ദിലീപ് എന്ന നടന്റെ പേര് കേള്‍ക്കുകയും ചെയ്തു. ഇങ്ങനെയൊരാള്‍ ചെയ്യോ എന്ന് സംശയമുണ്ടായിരുന്നെന്നും ദിലീപിന്റെ പെട്ടന്നുളള ഉയര്‍ച്ചയില്‍ ഒരുപാട് ശത്രുക്കളുണ്ടായിരുന്നെന്നും കേസില്‍ പല തിരിമറികളും നടന്നതായി താന്‍ സംശയിക്കുന്നുണ്ടെന്നും ശ്രീലേഖ ആരോപിച്ചു. സർവീസിൽ ഉണ്ടായിരുന്ന സമയത്ത് തനിക്ക് പെരുമാറ്റച്ചട്ടങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ പറയേണ്ട സ്ഥലങ്ങളില്‍ ഇക്കാര്യം പറഞ്ഞിരുന്നെന്നും ശ്രീലേഖ പറയുന്നു.
ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിന് ഒരു കത്ത് എഴുതി എന്ന രേഖ പുറത്ത് വന്നു. സുനി എഴുതുന്നു എന്ന് പറഞ്ഞ് ഒരുപാട് കാര്യങ്ങള്‍ അതിനകത്ത് എഴുതിയിട്ടുണ്ട്. കാശ് തരാമെന്ന് പറഞ്ഞല്ലോ അത് അഞ്ചു പ്രാവശ്യമായി തന്നാല്‍ മതി. അത്യാവശ്യമായിട്ട് എനിക്ക് മുന്നൂറ് രൂപ അയച്ചുതരണം മണി ഓര്‍ഡറായിട്ട്. എന്നൊക്കെയാണ് അതിനകത്ത് എഴുതിയിരിക്കുന്നത്. ഒന്നരക്കോടിക്ക് ക്വട്ടേഷന്‍ എടുത്തതായി പറയപ്പെടുന്ന ആളാണ് മുന്നൂറ് രൂപ ചോദിച്ച് കത്തയക്കുന്നതെന്നും ശ്രീലേഖ പറയുന്നു.