മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇപി ജയരാജൻ തള്ളിയിട്ടതിൽ പ്രവർത്തകർക്ക് പരാതിയില്ലാത്തതിനാലാണ് അദ്ദേഹത്തിനെതിരെ കേസെടുക്കാത്തത് എന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫർസീൻ മജീദ് രംഗത്ത്.
ഇ പി ജയരാജനെതിരെ പരാതി നല്‍കിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് ഫർസീൻ മജീദ് പറഞ്ഞു.
വലിയതുറ പൊലീസ് സ്റ്റേഷനിൽ ജൂൺ 24 ന് പരാതി നൽകിയിരുന്നു. നിയമസഭയെ കബളിപ്പിക്കുന്ന കള്ളമാണ് മുഖ്യമന്ത്രി പറഞ്ഞത്. വിമാനത്തിൽ ഇ പി ജയരാജൻ ആക്രമിച്ചതിന് വീഡിയോ തെളിവുണ്ട്. മുഖ്യമന്ത്രി നിയമസഭയിൽ കള്ളം പറഞ്ഞതോടെ നീതി ലഭിക്കില്ലെന്ന് വ്യക്തമായി. തെളിവ് സഹിതം കോടതിയെ സമീപിക്കുമെന്നും യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുമ്പോൾ തള്ളിയിടാൻ മുഖ്യമന്ത്രിയുടെ ഗൺമാനാണോ ഇപി ജയരാജൻ എന്നും ഫർസീൻ ചോദിച്ചു.
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇ പി ജയരാജനെതിരെ കേസ് എടുക്കില്ലെന്ന് സഭയില്‍ ഇന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രതികൾ ചെയ്ത കുറ്റത്തിന്‍റെ ഗൗരവം കുറയ്ക്കാനാണ് ജയരാജനെതിരായ പരാതി എന്ന് ബോധ്യമായതിനാൽ കേസില്ലെന്ന് നിയമസഭയിൽ പിണറായി രേഖാമൂലം നൽകിയ മറുപടി. തന്നെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ജയരാജൻ തടയാനാണ് ശ്രമിച്ചത്. ഈ സംഭവത്തെ മർദനമായി കാണിച്ച് രണ്ടുപേർ ജയരാജനെതിരെ ഇ മെയിലിൽ പരാതി നൽകി. യൂത്ത് കോൺഗ്രസുകാര്‍ കോടതിയിലോ പൊലീസിലോ ജയരാജനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നല്‍കിയ മറുപടിയിൽ പറയുന്നു.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ,
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിക്കിടെ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിൽ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു. മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ യൂത്ത് കോൺഗ്രസുകാരെ തള്ളിവീഴ്ത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദിനും നവീൻ കുമാറിനും സുനിത് നാരായണനുമെതിരെ കേസ് എടുത്തപ്പോൾ ഇപിക്കുമെതിരെ കേസെടുക്കണമെന്നായിരുന്ന കോൺഗ്രസ് ആവശ്യം.