എ.കെ.ജി. സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് എൽഡിഎഫ് കൺവീനവർ ഇപി ജയരാജന്റെ മറുപടി ശ്രദ്ധേയമാകുന്നു. എ.കെ.ജി. സെന്റർ ആക്രമണം നടന്നിട്ട് 12 ദിവസമായിട്ടും പ്രതികളേക്കുറിച്ച് വിവരമില്ലല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി, പിടിച്ചോ?’ എന്നായിരുന്നു ഇ.പി. ജയരാജന്റെ
മറുപടി . ‘പലരും മാറിമാറി ഭരിച്ചില്ലേ. പിടിച്ചോ? എത്രയെത്ര കേസുകളുണ്ട് ഇങ്ങനെ?’, ജയരാജൻ ചോദിച്ചു.”കട്ടവർക്ക് പിടിച്ച് നിൽക്കാനറിയാം എന്ന് നമുക്കറിയാ”മെന്നും ജയരാജന്‍ പറഞ്ഞു.
എ.കെ.ജി. സെന്റർ ആക്രമണം പോലീസ് നല്ലനിലയിൽ അന്വേഷിക്കുന്നുണ്ട്. പിന്നെ, കക്കാൻ പഠിക്കുന്നവർക്കറിയാം നിൽക്കാനും. ഇത്തരത്തിൽ കൃത്യങ്ങൾ നിർവഹിക്കുന്നവർ രക്ഷപ്പെടാനുള്ള വഴികളും സ്വീകരിക്കും, സ്വീകരിച്ചിട്ടുണ്ടാവാം. അതുകൊണ്ട് ശക്തിയും ബുദ്ധിപരമായ കഴിവും എല്ലാത്തരത്തിലുമുള്ള ശാസ്ത്രസാങ്കേതിക വിദ്യകളും ഉപയോഗിച്ചുകൊണ്ട് വളരെ ജാഗ്രതയോടെയാണ് പോലീസ് കേസ് അന്വേഷിക്കുന്നത്, ജയരാജൻ പറഞ്ഞു.
എ.കെ.ജി. സെന്റർ ആക്രമണത്തിനു പിന്നിൽ ജയരാജനാണെന്ന കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്റെ ആരോപണത്തോടും അദ്ദേഹം പ്രതികരിച്ചു. ‘സുധാകരന് മറുപടി നൽകാൻ ആഗ്രഹിക്കുന്നില്ല. അയാളെ പോലെ തരംതാഴാൻ ഞാൻ ഇല്ല’, ജയരാജൻ പറഞ്ഞു.
തനിക്ക് ബോംബുമായി ഒരു പരിചയവുമില്ല, നിർമിക്കാനും എറിയാനും അറിയില്ല. ആശയപരമായ പ്രതിഷേധമാണ് സിപിഎമ്മിന്‍റെ രീതി. വിഷയത്തില്‍ സാധാരണ ഒരു പൗരൻ എന്ന നിലയിൽ ഉള്ള അന്വേഷണം നടത്തുമെന്നും ജയരാജന്‍ പറഞ്ഞു.
എകെജി സെന്റർ ആക്രമണം നടന്ന് 12 ദിവസമായിട്ടും പ്രതിയെക്കുറിച്ച് വിവരം ലഭിക്കാതെ കുഴങ്ങുകയാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങൾ ഉടനടി കിട്ടിയെങ്കിലും പ്രതിയിലേക്ക് ഇനിയും എത്താനായിട്ടില്ല. അൻപതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പരിശോധിച്ചെങ്കിലും യാതൊരു തുമ്പും ലഭിക്കാത്ത സ്ഥിതിയാണ്.