ആശുപത്രിയിലേക്ക് സൗജന്യ സന്നദ്ധ സേവനത്തിന് താല്‍പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട് ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഫേസ്‌ബുക്ക് പേജില്‍ ഇട്ട അറിയിപ്പിന് പ്രതികരണമായി നിറഞ്ഞത് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ നിരവധി കമന്റുകള്‍. നാട്ടുകാരുടെ വിമര്‍ശനം പി.ആര്‍.ഡി.യെ പുലിവാല് പിടിപ്പിച്ചിരിക്കയാണ്. നീക്കം ചെയ്‌താല്‍ അത് മറ്റൊരു വിമര്‍ശനത്തിന് തിരികൊളുത്തിയേക്കാമെന്നതാണ് അവസ്ഥ.
പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലേക്കാണ് ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, ഡാറ്റ എന്‍ട്രി ഓപ്പേററ്റര്‍ എന്നീ ജോലികളിലേക്ക് സന്നദ്ധ സേവനത്തിന് ആളെ വിളിച്ചുകൊണ്ടുള്ള അറിയിപ്പ് നല്‍കിയത്. കുറഞ്ഞത് ആറുമാസത്തേക്ക് വേതനം ഇല്ലാതെ സേവനത്തിന് താല്‍പര്യമുള്ളവര്‍ ബന്ധപ്പെടാനാണ് അറിയിപ്പ്. ഫോണ്‍ നമ്പറും നല്‍കിയിരുന്നു.
എന്നാല്‍ അറിയിപ്പിനു പിന്നാലെ ഫേസ് ബുക്ക് പേജില്‍ വിമര്‍ശനം നിറഞ്ഞു. മുഖ്യമന്ത്രിക്ക് അടിക്കടി വാഹനം മാറ്റാനുള്ള പണം ഉണ്ടെങ്കിൽ ഇവർക്ക് ശമ്പളം കൊടുക്കാമല്ലോ എന്നും മന്ത്രിമാര്‍ക്കും എം എല്‍ എമാര്‍ക്കും ശമ്പളം കൂട്ടാന്‍ ആവേശം കാട്ടുന്ന സര്‍ക്കാരിന് പാവങ്ങള്‍ക്കായി ശമ്പളം കൊടുത്ത് ഡോക്ടര്‍മാരെ നിയമിച്ചു കൂടെ എന്നുമുള്ള ചോദ്യങ്ങളാണ് ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസറുടെ ഫേസ്ബുക്ക് പേജിൽ നിറയുന്നത്.
എന്നാൽ സായാഹ്ന ഒ പി ഉള്‍പ്പെടെയുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ആളെ.എടുക്കാൻ ഉദ്ദേശിച്ചതെന്നും ആരെയും നിർബന്ധിക്കുന്നില്ലെന്നും താത്പര്യം ഉള്ളവർ മാത്രം വന്നാൽ മതിയെന്നുമാണ് ആശുപത്രി സൂപ്രണ്ടിന്റെ നിലപാട്. മെഡിക്കൽ പഠനം പൂർത്തിയായി നിൽക്കുന്ന എന്നാൽ കൂടുതൽ പരിചയസമ്പത്ത് ഉണ്ടാക്കാൻ ശ്രമിക്കുന്ന വ്യക്തികളെ ഉദ്ദേശിച്ചാണ് അറിയിപ്പ് നൽകിയതെന്നും സൂപ്രണ്ട് പറഞ്ഞു.