കോൺഗ്രസ് വിട്ട പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. ചികിത്സാ സംബന്ധമായി ലണ്ടനിലേക്ക് പോയ അമരീന്ദർ അടുത്തയാഴ്ച തിരിച്ചെത്തിയാലുടൻ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പഞ്ചാബ് ലോക് കോൺഗ്രസ്-ബിജെപി ലയനം ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.
നടുവിന് ശസ്ത്രക്രിയ ചെയ്യാനാണ് അമരീന്ദർ ലണ്ടനിലേക്ക് പോയത്. ശസ്ത്രക്രിയയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അമരീന്ദറുമായി ഫോണിൽ സംസാരിച്ചിരുന്നു.
എട്ട് മാസങ്ങൾക്ക് മുമ്പാണ് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്ന് അമരീന്ദർ കോൺഗ്രസ് വിട്ടത്. ശേഷം സ്വന്തമായി പാർട്ടി രൂപീകരിച്ചു.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം ചേർന്നാണ് അമരീന്ദറിന്റെ പാർട്ടി മത്സരിച്ചത്. എന്നാൽ പട്യാല സീറ്റിൽ നിന്ന് മത്സരിച്ച അമരീന്ദറിന് അടക്കം 28 സീറ്റുകളിൽ മത്സരിച്ച സ്ഥാനാര്‍ഥികൾക്കും വിജയിക്കാനായില്ല.