നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തി എന്ന കേസിലാണ് അറസ്റ്റ്. ഇന്നലെ തൃശ്ശൂർ അയ്യന്തോളിൽ വച്ചാണ് അപമര്യാദയായി പെരുമാറിയത്. തൃശൂർ വെസ്റ്റ് പോലീസ് പോക്സോ കേസ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ശ്രീജിത്ത് രവിയെ ഇന്നു രാവിലെ കോടതിയിൽ ഹാജരാക്കും. രണ്ടു ദിവസം മുൻപ് തൃശൂരിലെ ഒരു പാർക്കിനു സമീപം വച്ചാണ് പരാതിക്കിടയായ സംഭവമുണ്ടായത്. കുട്ടികള്‍ നൽകിയ പരാതിയിലാണ് അറസ്റ്റ്.
നാലാം തീയതി വൈകിട്ട് 14, 9 വയസുള്ള കുട്ടികള്‍ക്കു മുന്നിലായിരുന്നു നഗ്നതാപ്രദര്‍ശനം. അയ്യന്തോള്‍ എസ്.എന്‍. പാര്‍ക്കിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ തെളിവായി. കറുത്ത കാറിലെത്തിയ ആള്‍ എന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്.
ആളെ പരിചയമുണ്ടെന്ന് കുട്ടികൾ പൊലീസിനോടു പറഞ്ഞിരുന്നു. ഇയാളുടെ കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ശ്രീജിത്ത് രവിയെ കുട്ടികൾ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
ഇതിന് മുമ്പും സ്കൂള്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. 2016 ആഗസ്ത് 27നായിരുന്നു സംഭവം. സ്കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്നു നഗ്നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുത്തുവെന്നായിരുന്നു പരാതി. കുട്ടികള്‍ ബഹളംവച്ചതോടെ ഇയാള്‍ പെട്ടെന്നു കാര്‍ ഓടിച്ചുപോവുകയായിരുന്നു. സംഭവം കുട്ടികള്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ അറിയിക്കുകയും അവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസാണ് കേസ് എടുത്തത്.