വിവാഹച്ചടങ്ങിനിടയില്‍ ആഹ്‌ളാദിക്കാനായി വരന്‍ സ്വന്തം തോക്കെടുത്ത് വെടിയുതിര്‍ത്തപ്പോള്‍ പൊലിഞ്ഞത് ആത്മസുഹൃത്തിന്റെ ജീവന്‍. അത്യധികം ദാരുണമായ ഈ സംഭവത്തിന്റെ വീഡിയോ ക്ലിപ്പിങ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയിലെ ഭ്രഹ്മനഗറിലാണ് സംഭവം. വരന്‍ വിവാഹാലംകൃത വേഷത്തില്‍ ഒരു രഥത്തില്‍ നില്‍ക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. അയാള്‍ തോക്കെടുത്ത് വെടിയുതിര്‍ക്കുന്നതും ദൃശ്യമാണ്. ആള്‍ത്തിരക്കും വീഡിയോയില്‍ കാണാം. തിരക്കിലേക്ക് പാഞ്ഞ വെടിയുണ്ടയാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ചങ്ങാതിയുടെ പ്രാണനെടുത്തത്.
കൊല്ലപ്പെട്ട ആൾ ഒരു സൈനികനാണ് എന്നും പേര്ബാ ബുലാല്‍ യാദവ് എന്നാണെന്നും പൊലീസ് അറിയിച്ചു. യാദവിന്റെ തോക്കാണ് സുഹൃത്തായ വരന്‍ വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്നു. വെടിയേറ്റയുടനെ ബാബുലാല്‍ യാദവിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അമരേന്ദ്ര പ്രതാപ് സിങ് ട്വീറ്റ് ചെയ്‌തു. വെടിവെച്ചയാളും കൊല്ലപ്പെട്ടയാളും സുഹൃത്തുക്കളാണെന്നും ട്വീറ്റില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.