അഗ്നിപഥ് പദ്ധതിക്കെതിരായി നടക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾക്ക് പോലീസ് ക്ലിയറൻസ് ലഭിക്കില്ലെന്ന് വ്യോമസേനാ മേധാവി വി.ആർ ചൗധരി. പ്രതിരോധ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർ ഇത്തരത്തിലുള്ള സമരത്തിൽ ഏർപ്പെട്ടാൽ ഭാവിയിൽ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
‘പ്രക്ഷോഭത്തെ ശക്തമായി അപലപിക്കുന്നു. ഇതൊന്നും ഒന്നിനും പരിഹാര മാർഗമല്ല. സൈന്യത്തിൽ ജോലി ലഭിക്കുന്നതിനുള്ള അവസാന ഘട്ടം പോലീസ് വേരിഫിക്കേഷനാണ്. ആരെങ്കിലും ഇത്തരത്തിൽ സമരത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് പോലീസിൽ നിന്ന് ക്ലിയറൻസ് ലഭിക്കില്ല’ -ചൗധരി പറഞ്ഞു. അഗ്നിപഥ് പദ്ധതി പോസിറ്റീവായ ചുവടുവെപ്പാണെന്നും ആർക്കെങ്കിലും ഇതേക്കുറിച്ച് സംശയങ്ങളുണ്ടെങ്കിൽ അടുത്തുള്ള സൈനിക താവളങ്ങളുമായോ വ്യോമ സേന, നേവി തുടങ്ങിയവയുമായോ ബന്ധപ്പെട്ട് സംശയം തീർക്കണമെന്നുംവി.ആർ ചൗധരി വ്യക്തമാക്കി.