സ്വർണക്കടത്ത് കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കത്തയച്ചു.പ്രധാന മന്ത്രിക്കയച്ച കത്തിൽ അദ്ദേഹത്തെ നേരിൽ കാണണമെന്നും സ്വപ്ന ആവശ്യപ്പെടുന്നു. കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പങ്കുണ്ടെന്ന് ആരോപിച്ച സ്വപ്ന സിബിഐ അന്വേഷണവും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് കത്തിൽ പറയുന്നത്. എച്ച്ആര്‍ഡിഎസിൻ്റെ ലെറ്റർ പാഡിലാണ് കത്ത്.
കേസിൻ്റെ മുഖ്യ സൂത്രധാരൻ ശിവശങ്കർ ഐഎഎസ് ആണ്. സ്വർണക്കടത്തിൽ താൻ ശിവശങ്കർ പറയുന്നത് അനുസരിക്കുക മാത്രമാണ് ചെയ്തത്. എന്നാൽ പിന്നീട് തന്നെ ബലിയാടാക്കി. ബോഫോഴ്സ്, ലാവ്ലിൻ, 2G സ്പെക്ട്രം കേസുകളേക്കാൾ ഗൗരവമേറിയതാണ് സ്വർണക്കടത്ത് കേസ്. സംസ്ഥാന സർക്കാരിൻ്റെ സ്വാധീനം മൂലം കേസ് വഴിതിരിച്ച് വിടാനാണ് ശ്രമിച്ചത്. രഹസ്യമൊഴിയുടെ പേരിൽ തന്നെയും അഭിഭാഷകനെയും എച്ച്ആര്‍ഡിഎസിനെയും നിരന്തരം സർക്കാർ ദ്രോഹിക്കുകയാണ്. രാജ്യാന്തര ഗൂഡലോചനയുള്ള കേസാണിത്. കേസിന്‍റെയും തുടർ സംഭവങ്ങളുടെയും ഗൗരവം ഉൾക്കൊണ്ട് പ്രധാനമന്ത്രി ഉടൻ ഇടപെടണം. ഉചിതമായ നടപടി സ്വീകരിക്കണം. മനുഷ്യത്വപരമായ സമീപനമാണ് പ്രധാനമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും കത്തിൽ പറയുന്നു.
രഹസ്യമൊഴി നൽകിയ ശേഷം തനിക്കും എച്ച്ആർഡിഎസിനുമെതിരെ പല തരത്തിലുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്. ഭീഷണിയുണ്ടെന്നും സ്വപ്ന പറയുന്നു. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയെ കാണാൻ തനിക്ക് അവസരം ഉണ്ടാക്കിതരണമെന്നും സ്വപ്ന പറയുന്നു.
രഹസ്യമൊഴിയുടേയും വെളിപ്പെടുത്തലുകളുടേയും അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാളെ സ്വപ്നയുടെ മൊഴി രേഖപ്പെടുത്തും.