സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്(ഇ.ഡി) കൈമാറി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് മൊഴി പകർപ്പ് ഇ.ഡിക്ക് കൈമാറിയത്.2020-ലാണ് സ്വപ്ന സുരേഷ് സ്വർണക്കടത്ത് കേസിലും ഡോളർ കടത്ത് കേസിലും കസ്റ്റംസിന് രഹസ്യമൊഴി നൽകിയത്.
എന്നാൽ ഡോളർ കടത്ത് കേസിലെ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് ജൂൺ 22-ലേക്ക് മാറ്റി. കസ്റ്റംസിന്റെ വാദം കൂടി കേട്ട ശേഷമായിരിക്കും ഹർജി പരിഗണിക്കുക.
സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ വിശദമായ മൊഴി ബുധനാഴ്ച ഇ.ഡി ശേഖരിക്കും.
മുമ്പ് രഹസ്യ മൊഴിയുടെ പകർപ്പ് ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും കസ്റ്റംസ് എതിർപ്പ് അറിയിച്ചതിനാൽ കോടതി അപേക്ഷ തള്ളുകയായിരുന്നു. കേസിൽ കസ്റ്റംസ് അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് രഹസ്യമൊഴിയുടെ പകർപ്പ് ഇ.ഡി ക്ക് കൈമാറിയത്.
കസ്റ്റംസിന് നൽകിയ മൊഴികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പി. ശ്രീരാമകൃഷ്ണൻ തുടങ്ങിയവർക്കെതിരേ പരാമർശങ്ങളുണ്ടെന്ന് കസ്റ്റംസ് കമ്മീഷണറായിരുന്ന സുമിത്ത്കുമാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും വെളിപ്പെടുത്തിയിരുന്നു.