2002 ലെ ഗുജറാത്ത് വർഗീയ കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ നൽകിയ ഹർജി തള്ളി.
കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് എഹ്സാൻ ജഫ്രിയുടെ ഭാര്യ സാക്കിയ നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.
2012-ൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച അന്തിമ റിപ്പോർട്ട് സ്വീകരിക്കുകയും അതിനെ എതിർത്തുള്ള ഹർജി തള്ളുകയും ചെയ്ത മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം തങ്ങൾ അംഗീകരിക്കുന്നുവെന്ന് സുപ്രീംകോടതി പറഞ്ഞു.
ഹർജിക്ക് മെറിറ്റ് ഇല്ല, അന്വേഷണത്തെ കുറിച്ചും, അന്വേഷണ റിപ്പോർട്ട് ശരിവച്ച മജിസ്ട്രേറ്റ് കോടതിയുടെയും, ഹൈക്കോടതിയുടെയും നടപടികളെ കുറിച്ചും ഹർജിക്കാരുടെ ആരോപണങ്ങളോട് യോജിക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി.
പ്രത്യേക സംഘം ഗൂഢാലോചനയെ പറ്റി അന്വേഷിച്ചിട്ടില്ലെന്ന് സാകിയ ജാഫ്രി സുപ്രീം കോടതിയിൽ ആരോപിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘം കേസ് വേണ്ട വിധം അന്വേഷിച്ചില്ലെന്നും സംഭവം നടക്കുമ്പോൾ പൊലീസ് കൺട്രോൾ റൂമിൽ ഒരു മന്ത്രി ഉണ്ടായിരുന്ന കാര്യം പരിശോധിച്ചില്ലെന്നും സാക്കിയ ആരോപിച്ചിരുന്നു.
ഗൂഢാലോചന അന്വേഷിക്കാൻ ഉത്തരവിടണമെന്ന ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചില്ല.
2008 മാർച്ചിലാണ് ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള സമഗ്രാന്വേഷണത്തിന് സിബിഐ മേധാവിയായിരുന്ന ആർ.കെ.രാഘവന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് സുപ്രീം കോടതി രൂപം നൽകിയത്. കേസെടുക്കാൻ പര്യാപ്തമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന മോദി ഉൾപ്പെടെയുള്ളവർക്ക് സംഘം ക്ലീൻ ചിറ്റ് നൽകുകയായിരുന്നു.
സാക്കിയയുടെ ഭർത്താവും മുൻ എംപിയുമായ എഹ്സാൻ ജഫ്രിയുൾപ്പെടെ 68 പേരാണ് 2002 ഫെബ്രുവരി 28 ന് അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ കൊല ചെയ്യപ്പെട്ടത്.