കൽപ്പറ്റയിൽ ദേശാഭിമാനി ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറ് . കല്ലെറിഞ്ഞശേഷം അസഭ്യവിളികളോടെ ഓഫീസിലേക്ക് ഇറച്ചുകയറാനും ശ്രമിച്ചു. ശനിയാഴ്ച വൈകിട്ട് 4.45 ഓടെയായിരുന്നു സംഭവം. രാവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് വാർത്തസമ്മേളനത്തിൽ ചോദ്യം ചോദിച്ചതിലെ അമർഷമാണ് അക്രമത്തിന് കാരണം.
മുഖ്യമന്ത്രിയുടെ ഓഫീസ് ആസൂത്രണം ചെയ്ത ആക്രമണമാണ് വയനാട്ടിൽ എസ്എഫ്ഐ നടപ്പാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചിരുന്നു. കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയുടെ വയനാട് സന്ദർശനത്തിന് ശേഷമാണ് രാഹുലിന്റെ ഓഫീസ് ആക്രമണത്തിന് പദ്ധതി തയ്യാറായതെന്നും സതീശൻ ആരോപിച്ചു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണ് പ്രകടനം തുടങ്ങിയതെന്നും, വാഴയുമായി പ്രകടനത്തിനെത്തിയ എസ്എഫ്ഐ പ്രവർത്തകർക്ക് പൂർണമായും പൊലീസിന്‍റെ പിന്തുണയുണ്ടായിരുന്നുവെന്നും സതീശൻ പറഞ്ഞു.
ഇതിനിടെയാണ് ദേശാഭിമാനി ലേഖകൻ ഗാന്ധിജിയുടെ ഫോട്ടോ നിലത്തിട്ടത് ആരെന്ന് ചോദിച്ചത്. ഇതോടെ ബഹളമായി. ടി സിദ്ദിഖടക്കമുള്ള ആളുകളും ഒരു സംഘം മാധ്യമപ്രവർത്തകരും തമ്മിൽ വാക്കുതർക്കവും ഉണ്ടായി. ദേശാഭിമാനി ലേഖകനോടുള്ള പ്രതികരണമായാണ് ബ്യുറോവിലേക്കു നടത്തിയ ആക്രമം എന്ന് കരുതുന്നു.
രാഹുൽഗാന്ധി എംപിയുടെ ഓഫീസിലുണ്ടായ അനിഷ്ടസംഭവങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ റാലിക്കിടെയായിരുന്നു സംഭവം. ദേശീയപാതയിലെ റാലിക്കിടെ ഒരുസംഘം വഴിതിരിഞ്ഞ് കൽപ്പറ്റ പള്ളിത്താഴെ റോഡിലുള്ള ദേശാഭിമാനി ഓഫീസിലേക്ക് എത്തി കല്ലെറിയുകയായിരുന്നു. കല്ലുകൾ ഓഫീസിന്റെ ചുമരകളിലും താഴെത്തെ നിലയിലുള്ള വീട്ടിലും പതിച്ചു. ഓഫീസിന് സമീപമെത്തി മുദ്രാവാക്യം മുഴുക്കിയാണ് കല്ലെറിഞ്ഞത് എന്ന് മാധ്യമ പ്രവർത്തകർ പറഞ്ഞു.
വാടകയ്‌ക്ക് പ്രവർത്തിക്കുന്ന ഓഫീസിന്റെ താഴെ നിലയിൽ താമസിക്കുന്ന കെട്ടിട ഉടമയായ സ്‌ത്രീയും കുട്ടികളും പുറത്തിറങ്ങുകയും ഒച്ചവയ്‌ക്കുകയും ചെയ്‌തതോടെയാണ് വന്ന സംഘം സ്ഥലം വിട്ടത്.