മഹാരാഷ്ട്രയിൽ ഭരണപ്രതിസന്ധി തുടരുന്നതിനിടെ എൻസിപി അധ്യക്ഷൻ ശരദ് പവാർ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കാണാനെത്തി. മഹാരാഷ്ട്രയിൽ സഖ്യകക്ഷി സർക്കാരിനെ എങ്ങനെയും സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് ശരദ് പവാർ ആവശ്യപ്പെട്ടു. ഷിൻഡെയെ മുഖ്യമന്ത്രിയാക്കുന്നതും പരിഗണിക്കാമെന്നും ആവശ്യമെങ്കിൽ മന്ത്രിസഭ പുനഃസംഘടിപ്പിക്കാമെന്നും അദ്ദേഹം അറിയിച്ചു.
രാജി സംബന്ധിച്ച താക്കറെയുടെ ഫെയ്‌സ്ബുക്ക് ലൈവ് കഴിഞ്ഞതിന് പിന്നാലെയാണ് മകളും എംപിയുമായ സുപ്രിയ സുലെ, മന്ത്രി ജിതേന്ദ്ര അവ്ഹാദ് എന്നിവരോടൊപ്പം പവാർ ഉദ്ധവ് താക്കറെയെ കാണാനെത്തിയത്.
വിമത എംഎൽഎമാർ നേരിട്ടു വന്ന് ആവശ്യപ്പെട്ടാൽ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ തയാറാണെന്ന് ഉദ്ധവ് വ്യക്തമാക്കിയിരുന്നു.