സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ആരോപണ വിധേനായ ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും ചോദ്യംചെയ്യലിന് ഹാജരായി. എറണാകുളം പൊലീസ് ക്ലബിലാണ് ഇരുവരും ഹാജരായത്.
വിശദമായ മൊഴിയെടുക്കാനാണ് പോലീസ് വിളിപ്പിച്ചതെന്നും സംഭവത്തിൽ തനിക്കെതിരേയും ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്നും കഴിഞ്ഞദിവസം താൻ പറഞ്ഞ കാര്യങ്ങളെല്ലാം അന്വേഷണസംഘത്തിനോട് വിശദീകരിക്കുമെന്നും ചോദ്യംചെയ്യലിന് മുമ്പ് ഷാജ് കിരൺ മാധ്യമങ്ങളോട് പറഞ്ഞു.

ഈ ദിവസങ്ങളിലുണ്ടായ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പോലീസിനോട് പറയും. സംഭവത്തിൽ തനിക്കെതിരേയും ഗൂഢാലോചന നടന്നതായി സംശയമുണ്ട്. തന്നെ ഇതിൽ പെടുത്തിയതാണെന്നും ഷാജ് കിരൺ പ്രതികരിച്ചു.
ഷാജ് കിരണും ഇബ്രഹാമും നൽകിയ മുൻകൂർ ജാമ്യ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തീർപ്പാക്കിയതിന് പിന്നാലെയാണ് ഇരുവരും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. കേസിൽ ഇരുവരും പ്രതികളല്ലെന്നും അറസ്റ്റിന് തീരുമാനിച്ചിട്ടില്ലെന്നുമുള്ള സർക്കാർ വാദം കണക്കിലെടുത്താണ് സിംഗിൾ ബെഞ്ച് ഹർജി തള്ളിയത്. അന്വേഷണത്തിന്‍റെ ഭാഗമായി ആവശ്യമെങ്കിൽ 41 എ നോട്ടീസ് നൽകിയ ഇരുവരെയും വിളിപ്പിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
നേരത്തെ ഷാജ് കിരണിനോടു ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും സ്വപ്ന സുരേഷുമായുള്ള സംഭാഷണത്തിന്റെ വിഡിയോ മൊബൈൽ ഫോണിൽനിന്നു നഷ്ടമായതു തിരിച്ചു പിടിക്കാൻ തമിഴ്നാട്ടിൽ പോയിരിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. ഇന്നു രാവിലെ കൊച്ചിയിൽ മടങ്ങിയെത്തിയ ഇരുവരും പൊലീസിനു മുമ്പാകെ ഹാജരാകുമെന്നു നേരത്തെ അറിയിച്ചിരുന്നു.വീണ്ടെടുക്കാൻ ശ്രമിച്ച വിഡിയോ ലഭിച്ചിട്ടില്ലെന്നാണ് ഷാജ് പറഞ്ഞത്.
സ്വപ്ന സുരേഷ് തങ്ങളെ കെണിയിൽപെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടികാട്ടി ഷാജ് കിരണും ഡിജിപിയ്ക്ക് പരാതി നൽകിയിരുന്നു.
അതേസമയം, സ്വർണകടത്ത് കേസിൽ ഷാജ് കിരണിന്‍റെയും സ്വപ്ന സുരേഷിന്‍റെയും വെളിപ്പെടുത്തലിൽ ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് നിയമ നടപടിയിലേക്ക് കടക്കുകയാണ്. ഇരുവർക്കുമെതിരെ സഭ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കേടതിയിൽ ഹർജി നൽകി. മാനനഷ്ടം, ക്രിമനിനൽ ഗൂഢാലോചന തുടങ്ങിയവ ആരോപിച്ചാണ് ഹർജി. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കോടിയേരി ബാലകൃഷ്ണന്‍റെയും ഫണ്ടുകൾ ബിലിവേഴ്സിന്‍റെ സാഹയത്തോടെ അമേരിക്കയിലേക്ക് കടത്തുന്നുണ്ടെന്നായിരുന്നു ഷാജ് കിരൺ സ്വപനയോട് പറഞ്ഞത്. സ്വപ്ന സുരേഷ് നൽകിയ രഹസ്യ മൊഴിയിലും ഈ പരാമർശമുണ്ട്. ഈ പ്രസ്താവനകൾ സഭയേയും അനുബന്ധ സ്ഥാപനങ്ങളേയും അപകീർത്തിപ്പെടുത്തിയെന്നാണ് സഭയുടെ ഹർജിയിലുള്ളത്. കോടതി ഹർജി ഫയലിൽ സ്വീകരിച്ചു.