കോഴിക്കോട്ടും കനത്ത സുരക്ഷയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോഴിക്കോട്ടും കരിങ്കൊടി പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ രംഗത്ത് വന്നു. കാരപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്.
എരഞ്ഞിപ്പാലത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകരും പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കനത്ത മഴയ്ക്കുടെയും അപ്രതീക്ഷിതമായാണ് സമരക്കാർ എത്തിയത്.
ഉച്ചയ്ക്ക് 3.30ന് ട്രൈപ്പന്‍റ ഹോട്ടലിൽ നടക്കുന്ന പുസ്തക പ്രകാശനമായിരുന്നു മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ ആദ്യപരിപാടി. ഇവിടെ പ്രതിഷേധവുമായി കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി.
തുടർന്ന് നാല് മണിക്ക് ജില്ല സഹകരണ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് ഉദ്ഘാടനം നടന്ന വേദിയിലും പ്രതിഷേധക്കാര്‍ എത്തിയിരുന്നു.
കോഴിക്കോട് കാരപ്പറമ്പിൽ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാൻ എത്തിയ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സഹകരണ ആശുപത്രിയിലെ വേദിക്ക് സമീപത്ത് പ്രതിഷേധിക്കാനെത്തിയ യുവമോർച്ച പ്രവർത്തകയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ആശുപത്രിയിലെ വേദിക്ക് സമീപത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. ലത്തീന്‍ കത്തോലിക്ക സഭയുടെ കോഴിക്കോട് രൂപതയുടെ ശതാബ്ദി ചടങ്ങിലും കറുത്ത മാസ്കിനും വസ്ത്രങ്ങൾക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവർ കറുത്ത മാസ്കോ ഷാളുകളോ ധരിക്കരുതെന്നാണ് സംഘാടക സമിതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ പരിപാടി കൂടി കഴിഞ്ഞാൽ മുഖ്യമന്ത്രി കണ്ണൂരിലേക്ക് തിരിക്കും
രാവിലെ മലപ്പുറം ജില്ലയിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം അടക്കം കനത്ത പ്രതിഷേധം ഉണ്ടായിരുന്നു. തവനൂരിൽ മുഖ്യമന്ത്രി സംസാരിച്ച് കൊണ്ടിരുന്ന വേദിയ്ക്ക് പുറത്ത് പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.