ഈ വർഷത്തെ ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയർസെക്കണ്ടറി പരീക്ഷയിൽ 83.87 ശതമാനമാണ് വിജയം. വൊക്കേഷനൽ ഹയർസെക്കണ്ടറിയിൽ 78.26 ശതമാനം വിജയം. രണ്ടിലും വിജയശതമാനം മുൻവർഷത്തെക്കാൾ കുറവാണ്.
ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ കഴിഞ്ഞ വർഷത്തെ വിജയ ശതമാനം 87.94 ആയിരുന്നു. വിഎച്ച്എസ്ഇയിലെ വിജയശതമാനം മുൻവർഷം 79.62 ആയിരുന്നു.
3,61,091 പേരെഴുതിയ പരീക്ഷയില്‍ 3,02,865 പേരാണ് വിജയിച്ചത്.
ഏറ്റവും കൂടുതൽ വിജയം കോഴിക്കോട് ജില്ലയിൽ (87.79) ആണ്. കുറവ് വയനാട്ടിൽ (75.07). 28450 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
53 പേർക്ക് 1200 ൽ 1200 മാർക്ക് കിട്ടി.
ചോദ്യം കടുകട്ടിയെന്നു പരാതി ഉയരുകയും ഉത്തരസൂചിക വിവാദവുമുണ്ടായ കെമിസ്ട്രിയിലെ വിജയ ശതമാനം 89.14 ആണ്. മുൻവർഷം ഇത് 93.24 ആയിരുന്നു.
കൊവിഡ് കണക്കിലെടുത്ത് കഴിഞ്ഞ വർഷം ഉദാരമായി മാർക്കിട്ടെന്ന പരാതി ഒഴിവാക്കാൻ എസ്എസ്എൽസിക്കെന്നെ പോലെ പ്ലസ് ടു വിലും തുടക്കം മുതൽ വിദ്യാഭ്യാസവകുപ്പ് കൂടുതൽ ജാഗ്രത കാണിച്ചിരുന്നു.
കെമിസിട്രി മൂല്യനിർണ്ണയ ക്യാമ്പിൽ പ്രതിഷേധിച്ച അധ്യാപകർക്കെതിരെ കൂടുതൽ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. അതേസമയം ചോദ്യം തയ്യാറാക്കിയ അധ്യാപകൻ സെറ്റ് ചെയ്ത ഉത്തരസൂചികയിലും വിദഗ്ധസമിതി പിഴവ് കണ്ടെത്തിയിരുന്നു. എല്ലാം പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
മൊബൈൽ ആപ്പുകളായ PRD Live, SAPHALAM 2022, iExaMS, വെബ്‌സൈറ്റുകളായ prd.kerala.gov.in, results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നിവയിൽ ഫലം ലഭിക്കും.