കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് കൊവിഡ്-19 കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിൽ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ. കേരളത്തിലെ ഏഴ് ജില്ലകളും മിസോറാമിലെ അഞ്ച് ജില്ലകളും ഉൾപ്പെടെ രാജ്യത്തെ പതിനേഴു ജില്ലകളിൽ പ്രതിവാര കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികം റിപ്പോർട്ട് ചെയ്യുന്നതായി പ്രതിരോധ കുത്തിവെപ്പ് സാങ്കേതിക സമിതി അധ്യക്ഷന്‍ ഡോ. എന്‍.കെ. അറോറ പറഞ്ഞു.
കേരളം, മിസോറാം, ഗോവ, മഹാരാഷ്ട്ര, ഡല്‍ഹി, ഹരിയാന, സിക്കിം, ചണ്ഡീഗഢ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് കൊവിഡ് കേസുകള്‍ ഗണ്യമായി വര്‍ധിച്ചിരിക്കുന്നത്.
ആശങ്ക ഉണ്ടാക്കുന്ന പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും ഒമിക്രോണിന്റെ കൂടിയ പകര്‍ച്ചാ ക്ഷമത കാരണമാണ് കൊവിഡ് കേസുകള്‍ കൂടുന്നതെന്നും വിദഗ്‌ധര്‍ പറഞ്ഞു. അവധിക്കാലത്ത് ജനങ്ങളുടെ യാത്രകളും ഇടപഴകലും വര്‍ധിച്ചതാണ് കേസുകള്‍ കൂടി വരുന്നതിനു കാരണം. പ്രതിരോധ കുത്തിവെപ്പ് എടുത്തവരില്‍ വൈറസ് നേരിയ ചലനം മാത്രമേ ഉണ്ടാക്കുകയുള്ളൂ. അന്തര്‍ദ്ദേശീയ യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെയും രോഗം വര്‍ധിക്കുന്നതിന് സാധ്യത കൂടുന്നുണ്ട്. ദുര്‍ബലരായ വ്യക്തികളിലാണ് ഒമിക്രോണ്‍ കൂടുതല്‍ ബാധിക്കുന്നത്-ഡോ . അറോറ പറഞ്ഞു .