കെഎസ്ആര്‍ടിസിയില്‍ എല്ലാമാസവും അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി നിർദേശം. ആദ്യ പരിഗണന ശമ്പള വിതരണത്തിന് നല്‍കണമെന്നും വായ്പ തിരിച്ചടവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതിനുശേഷം മതിയെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.
കിട്ടുന്ന വരുമാനമെല്ലാം ബാങ്ക് കൺസോഷ്യത്തിലേക്ക് പോകുന്നു. ഉന്നത തലത്തിലുള്ള ഓഡിറ്റ് കെഎസ്ആര്‍ടിസിയിൽ വേണമെന്നും കോടതി പറഞ്ഞു. 3500 കോടി രൂപയുടെ ബാധ്യതയിൽ തീരുമാനമെടുക്കാതെ കെഎസ്ആര്‍ടിസിക്ക് രക്ഷപ്പെടാനാവില്ലെന്നും കോടതി പരമാര്‍ശിച്ചു.
ശമ്പള വിതരണത്തിന് സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
8 കോടി എങ്കിലും ഒരു ദിവസം വരുമാനം ലഭിച്ചാൽ കാര്യങ്ങൾ കുഴപ്പമില്ലാതെ പോകുമെന്നാണ് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചിരിക്കുന്നത്.
കെഎസ്ആർടിസി വായ്പാ കുടിശികയായി നൽകാനുള്ള ബാധ്യത 12,100 കോടി രൂപയാണെന്ന് നേരത്തേ ഹൈക്കോടതിയിൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
കെഎസ്ആർടിസിയുടേതായി നിരത്തിൽ 5,255 ബസുകളാണ് ഓടുന്നത്. 300 ബസുകൾ ഉപയോഗശൂന്യമായതായും സത്യവാങ്മൂലത്തിൽ പറയുന്നു. 417.2 ഏക്കർ ഭൂമി കെഎസ്ആർടിസിക്കു സ്വന്തമായുണ്ട്.