കാശ്മീരി പണ്ഡിറ്റുകളുടെ നേരെയുള്ള ആക്രമണവും കൊലയും പശുക്കളെ വാഹനത്തില്‍ കൊണ്ടു പോകും വഴി നിരപരാധികളെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊല്ലുന്നതും തമ്മില്‍ മനോഭാവം വിലയിരുത്തിയാല്‍ വലിയ വ്യത്യാസം ഒന്നുമില്ലെന്ന് പ്രമുഖ തെന്നിന്ത്യന്‍ യുവ നടി സായ് പല്ലവി തുറന്നു പറഞ്ഞു. തന്റെ പുതിയ തെലുങ്കു ചിത്രമായ വിരാടപര്‍വ്വത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രചാരണത്തിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ അഭിപ്രായപ്രകടനം.
കാശ്മീരി പണ്ഡിറ്റുകൾ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് കാശ്മീർ ഫയൽസ് എന്ന ചിത്രത്തിൽ കാണിക്കുന്നുണ്ട്. പശുവിനെ കൊണ്ടുപോയത് മുസ്ലീമാണെന്ന് സംശയിച്ച് ഒരാളെ കൊലപ്പെടുത്തിയ സംഭവം അടുത്തിടെ ഉണ്ടായി. ആളെ കൊലപ്പെടുത്തിയ ശേഷം അക്രമികൾ ‘ജയ് ശ്രീറാം’ മുദ്രാവാക്യം മുഴക്കി. കാശ്മീരിൽ നടന്നതും അടുത്തിടെ നടന്നതും തമ്മിൽ എന്താണ് വ്യത്യാസമെന്ന് സായി പല്ലവി ചോദിക്കുന്നു.
തനിക്കോ കുടുംബത്തിനോ രാഷ്ട്രീയ പശ്ചാത്തലം ഒന്നുമില്ലെന്ന് സായ് പല്ലവി പറയുന്നു. എന്നാല്‍ നല്ല മനുഷ്യനാകാനാണ് എന്നെ പഠിപ്പിച്ചിരിക്കുന്നത്-നടി പ്രതികരിച്ചു.
നടിയുടെ പ്രതികരണത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്. രണ്ട് സംഭവങ്ങളെയും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും അഭിപ്രായം പിന്‍വലിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.