മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാരിനോട് നാളെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ഭഗത് സിംഗ് കോഷിയാരി ആവശ്യപ്പെട്ടു. നാളെ വൈകിട്ട് അഞ്ച് മണിക്കകം നടപടികൾ പൂർത്തിയാക്കണമെന്നാണ് ഗവർണറുടെ നിർദേശം. വിശ്വാസ വോട്ടെടുപ്പ് നടപടികൾ ചിത്രീകരിക്കാനും നിർദേശമുണ്ട്. അതേസമയം വിശ്വാസവോട്ട് നിര്‍ദ്ദേശത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഉദ്ധവ് താക്കറേ ഒരുങ്ങുന്നു എന്ന് വാര്‍ത്തയുണ്ട്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ല, കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 143 എന്ന സംഖ്യയിലേക്ക് എത്താന്‍ പറ്റില്ല എന്ന സ്ഥിതി ഇപ്പോള്‍ ഉദ്ധവ് പക്ഷത്തിന് ഉണ്ട്. അതിനാലാണ് നിയമനടപടിയിലേക്ക് നീങ്ങുന്നതെന്നാണ് സൂചന. മഹാവികാസ് അഘാഡിക്ക് ഇപ്പോള്‍ 116 പേരുടെ പിന്തുണ മാത്രമാണുള്ളത്. എന്നാല്‍ ബി.ജെ.പി.-എന്‍.ഡി.എ. പക്ഷത്ത് 162 പേരുടെ പിന്തുണയുണ്ട്. ശിവസേനയില്‍ ഉദ്ധവ് പക്ഷത്ത് വെറും 16 എംഎല്‍എ മാര്‍ മാത്രമാണ് ഉള്ളത്.
കോണ്‍ഗ്രസിന് 44-ഉം എന്‍.സി.പി.ക്ക് 51-ഉം എം.എല്‍.എ.മാരാണ് ഉള്ളത്. ശിവസേന ഉദ്ധവ് പക്ഷത്ത് 16 പേരും. അഞ്ച് സ്വതന്ത്രരും ഒപ്പമുണ്ട്. മറുപക്ഷത്ത് ബി.ജെ.പി.ക്ക് 106 പേര്‍ ഉള്‍പ്പെടെ ആകെ 162 പേരുണ്ട്. ഇവരുടെ പിന്തുണ ഏക്‌നാഥ് ഷിന്‍ഡെക്ക് കിട്ടിയാല്‍ മഹാവികാസ് അഘാഡി സര്‍ക്കാര്‍ വീഴുക തന്നെ ചെയ്യും.
വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുടെ ഒപ്പമുള്ള 39 ശിവസേനാ എം.എല്‍.എ.മാരും സ്വതന്ത്രരും ഉള്‍പ്പെടെയുള്ളവരെ ഇന്ന് ഗുവാഹത്തിയിലെ ഹോട്ടലില്‍ നിന്നും മുംബൈയിലേക്ക് തിരിച്ചെത്തിക്കുമെന്ന് പറയുന്നു. എന്നാല്‍ നേരിട്ട് മുംബൈയില്‍ എത്തിക്കുന്നതിനു പകരം ബി.ജെ.പി. ഭരിക്കുന്ന അയല്‍ സംസ്ഥാനമായ ഗോവയിലേക്കാണ് ഇവരെ എത്തിക്കുക. തക്കസമയത്ത് മാത്രമായിരിക്കും മുംബൈയിലേക്ക് വരുത്തുക.